'ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും വാഹനവും വേണം': പാകിസ്ഥാനിൽ നിന്നും വധ ഭീഷണിയെന്ന് അൻമോൽ ബിഷ്‌ണോയ് | Death threats
ന്യൂഡൽഹി: ദേശീയ അന്വേഷണ ഏജൻസിയുടെ കസ്റ്റഡിയിൽ കഴിയുന്ന അധോലോക കുറ്റവാളി ലോറൻസ് ബിഷ്ണോയിയുടെ സഹോദരൻ അൻമോൽ ബിഷ്ണോയിക്ക് വധഭീഷണി. പാകിസ്താനിലെ അധോലോക കുറ്റവാളി ഷെഹ്സാദ് ഭട്ടിയിൽ നിന്നാണ് തനിക്ക് ഭീഷണിയുണ്ടായതെന്ന് കാണിച്ച് അൻമോൽ നവംബർ 27-ന് കോടതിയിൽ ഹർജി സമർപ്പിച്ചു.(Need bulletproof jacket and vehicle, Anmol Bishnoi says he received death threats from Pakistan)
യു.എസിൽ നിന്ന് നാടുകടത്തിയതിന് പിന്നാലെ എൻ.ഐ.എ. കസ്റ്റഡിയിലുള്ള അൻമോൽ, ഭീഷണി കണക്കിലെടുത്ത് പ്രത്യേക സുരക്ഷ ആവശ്യപ്പെട്ടിട്ടുണ്ട്. എൻ.ഐ.എ. ഹെഡ്ക്വാർട്ടേഴ്സിൽ നിന്ന് കോടതിയിലേക്ക് കൊണ്ടുപോകുമ്പോൾ സുരക്ഷ വേണം. ഒപ്പം ബുള്ളറ്റ് പ്രൂഫ് ജാക്കറ്റും വാഹനവും അനുവദിക്കണം. വധഭീഷണി കണക്കിലെടുത്ത് പ്രത്യേക പരിശോധനകൾ നടത്തണമെന്നും അൻമോൽ ഹർജിയിൽ ആവശ്യപ്പെട്ടു.
"ഞാനും കുടുംബവും ഭയന്നാണ് ജീവിക്കുന്നത്. ഇത്തരം ഭീഷണികളെ ചെറുതായി കാണാനാവില്ല. ഓൺലൈൻ ഭീഷണികൾ പലപ്പോഴും യഥാർഥ ആക്രമണങ്ങളിലേക്ക് നയിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്," അൻമോൽ ഹർജിയിൽ പറഞ്ഞു. അതേസമയം, അൻമോലിന്റെ എൻ.ഐ.എ. കസ്റ്റഡി കാലാവധി സ്പെഷ്യൽ ജഡ്ജി പ്രശാന്ത് ശർമ ഡിസംബർ 5 വരെ നീട്ടി.
ബാബാ സിദ്ദിഖിയുടേത് ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അൻമോലിനെ നവംബർ 19-നാണ് ഇന്ത്യയിൽ എത്തിച്ചത്. പഞ്ചാബി ഗായകൻ സിദ്ദു മൂസവാലയുടെ കൊലക്കേസിലും ഇയാൾ പ്രതിയാണ്. ഈ വർഷം ഏപ്രിൽ 14-ന് ബോളിവുഡ് താരം സൽമാൻ ഖാന്റെ മുംബൈ ബാന്ദ്രയിലെ വീടിനു പുറത്ത് വെടിയുതിർത്ത സംഭവത്തിനു പിന്നിലും ഇയാളാണെന്ന് സംശയിക്കുന്നു. അൻമോലിനെ കണ്ടെത്തുന്നവർക്ക് എൻ.ഐ.എ. 10 ലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.
