പട്‌ന: ബിഹാറിൽ പുതിയ എൻ.ഡി.എ. സർക്കാർ വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്യും. പട്‌നയിലെ ചരിത്രപ്രസിദ്ധമായ ഗാന്ധി മൈതാനമാണ് സത്യപ്രതിജ്ഞാ ചടങ്ങിന് വേദിയാകുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള പ്രമുഖർ ചടങ്ങിൽ പങ്കെടുത്തേക്കും. നിതീഷ് കുമാർ തന്നെ വീണ്ടും മുഖ്യമന്ത്രിയാകാനാണ് സാധ്യതയെങ്കിലും ഇക്കാര്യത്തിൽ ഇതുവരെ ഔദ്യോഗിക വ്യക്തത വന്നിട്ടില്ലെന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.(NDA government to be sworn in in Bihar on Thursday)
243 അംഗങ്ങളുള്ള നിയമസഭയിൽ 202 സീറ്റുകൾ നേടിയാണ് എൻ.ഡി.എ. ബിഹാറിൽ വീണ്ടും അധികാരം ഉറപ്പിച്ചത്. സഖ്യത്തിലെ ഏറ്റവും വലിയ ഒറ്റക്കക്ഷി 89 സീറ്റുകൾ നേടിയ ബി.ജെ.പി.യാണ്. നിതീഷ് കുമാറിന്‍റെ ജെ.ഡി.യുവിന് 85 സീറ്റുകളും ചിരാഗ് പാസ്വാന്‍റെ എൽ.ജെ.പിക്ക് 19 സീറ്റുകളുമാണുള്ളത്.
തിരഞ്ഞെടുപ്പിലെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ജെ.ഡി.യു. വർക്കിങ് പ്രസിഡന്‍റ് സഞ്ജയ് കുമാർ ഝാ ഡൽഹിയിലെത്തി ബി.ജെ.പി. നേതൃത്വവുമായി ചർച്ചകൾ നടത്തിയിരുന്നു. കഴിഞ്ഞ ദിവസം ഇദ്ദേഹം നിതീഷ് കുമാറുമായും കൂടിക്കാഴ്ച നടത്തി.
നിതീഷ് കുമാർ പത്താം തവണയും ബിഹാറിന്‍റെ മുഖ്യമന്ത്രിയായി റെക്കോർഡ് സ്ഥാപിക്കുമെന്നാണ് നിലവിലെ സൂചന. എന്നാൽ, പുതിയ സർക്കാരിൽ കൂടുതൽ മന്ത്രിസ്ഥാനം വേണമെന്ന് ജെ.ഡി.യു. ശക്തമായി ആവശ്യപ്പെടുന്നുണ്ട്. കഴിഞ്ഞ സർക്കാരിൽ 50 എം.എൽ.എമാർ ഉണ്ടായിരുന്നപ്പോൾ ജെ.ഡി.യുവിന് 12 മന്ത്രിമാരാണുണ്ടായിരുന്നത്. "ഇത്തവണ കൂടുതൽ എം.എൽ.എമാരെ പാർട്ടി വിജയിപ്പിച്ചതിനാൽ കൂടുതൽ മന്ത്രിസ്ഥാനം വേണം" എന്നാണ് ഒരു ജെ.ഡി.യു. നേതാവ് ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്. കൂടാതെ, പുതിയ സർക്കാരിൽ ഉപമുഖ്യമന്ത്രി പദത്തിനായി ചിരാഗ് പാസ്വാന്‍റെ എൽ.ജെ.പി.യും രംഗത്തുണ്ട്.
നിലവിലെ നിതീഷ് കുമാർ സർക്കാരിന്‍റെ അവസാന മന്ത്രിസഭാ യോഗം ഇന്ന് രാവിലെ 11.30-ന് ചേരും. മന്ത്രിസഭ പിരിച്ചുവിടാനുള്ള തീരുമാനം ഈ യോഗം അംഗീകരിക്കും. ഇതിനുപിന്നാലെ നിതീഷ് കുമാർ ഗവർണറെ കണ്ട് രാജി സമർപ്പിക്കും.