ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ രാഷ്ട്രീയ ചുവടുമാറ്റവുമായി പി എം കെ. ഡോ. അൻപുമണി രാമദാസ് നയിക്കുന്ന വിഭാഗം എൻഡിഎ സഖ്യത്തിൽ തിരിച്ചെത്തിയതായി എടപ്പാടി പളനിസാമി ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇതോടെ എഐഎഡിഎംകെ-ബിജെപി-പിഎംകെ സഖ്യം തിരഞ്ഞെടുപ്പിൽ ഡിഎംകെയ്‌ക്കെതിരെ അണിനിരക്കും.(NDA alliance expands in Tamil Nadu, PMK returns to the alliance)
സഖ്യ പ്രഖ്യാപനത്തോടെ പിഎംകെയിൽ ഭിന്നത രൂക്ഷമായിരിക്കുകയാണ്. പാർട്ടിയിലെ അഞ്ച് എംഎൽഎമാരിൽ മൂന്ന് പേരും അൻപുമണിക്കൊപ്പമാണ്. ഇവർ എൻഡിഎയുടെ ഭാഗമായി. സ്ഥാപക നേതാവ് ഡോ. രാമദാസ് നയിക്കുന്ന വിഭാഗം നിലവിൽ സഖ്യത്തിന് പുറത്താണ്.
ഡിഎംകെ സർക്കാരിനെ അധികാരത്തിൽ നിന്ന് താഴെയിറക്കുകയാണ് സഖ്യത്തിന്റെ പ്രധാന ലക്ഷ്യമെന്ന് നേതാക്കൾ വ്യക്തമാക്കി. "എഐഎഡിഎംകെ, ബിജെപി, പിഎംകെ പാർട്ടികൾ സഖ്യത്തിലുണ്ട്. കൂടുതൽ പാർട്ടികൾ ഉടൻ ഞങ്ങളോടൊപ്പം ചേരും. സീറ്റ് ചർച്ചകൾ പൂർത്തിയായിക്കഴിഞ്ഞു," എന്ന് ഇ പി എസ് പറഞ്ഞു.
"അഴിമതി നിറഞ്ഞതും ജനവിരുദ്ധവുമായ ഡിഎംകെ ഭരണത്തിൽ ജനങ്ങൾ രോഷാകുലരാണ്. അവരെ താഴെയിറക്കാൻ എല്ലാവരും ഒന്നിക്കണം," എന്നാണ് അൻപുമണിയുടെ പ്രതികരണം.
സഖ്യം കൂടുതൽ വിപുലീകരിക്കാനുള്ള നീക്കത്തിലാണ് ഇപിഎസ്. ഒ. പനീർസെൽവം, ടി.ടി.വി. ദിനകരൻ എന്നിവരെയും സഖ്യത്തിലെത്തിക്കാൻ ചർച്ചകൾ നടക്കാൻ സാധ്യതയുണ്ട്. സഖ്യ വിപുലീകരണത്തിന്റെ ഭാഗമായി എടപ്പാടി പളനിസാമി ഇന്ന് വൈകുന്നേരം ഡൽഹിക്ക് തിരിക്കും. ബിജെപി കേന്ദ്ര നേതൃത്വവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.