ന്യൂഡൽഹി : പ്രസാർ ഭാരതി ചെയർമാൻ നവനീത് കുമാർ സെഗാൾ രാജിവെച്ചു. കേന്ദ്ര സർക്കാർ രാജി അംഗീകരിച്ചു. മൂന്ന് വർഷത്തെ നിയമന കാലാവധിയിൽ ഒന്നര വർഷം ബാക്കിനിൽക്കെയാണ് അദ്ദേഹം കാരണം ചൂണ്ടിക്കാണിക്കാതെ പദവി ഒഴിഞ്ഞത്.(Navneet Kumar Sehgal resigns as Prasar Bharati Chairman)
1988 ബാച്ച് യു.പി. കേഡർ ഐ.എ.എസ്. ഉദ്യോഗസ്ഥനാണ് നവനീത് കുമാർ സെഗാൾ. യു.പി. അഡിഷണൽ ചീഫ് സെക്രട്ടറിയായി വിരമിച്ചതിനെ തുടർന്ന് 2024 മാർച്ച് 16-നാണ് അദ്ദേഹത്തെ പ്രസാർ ഭാരതി ചെയർമാൻ സ്ഥാനത്ത് നിയമിച്ചത്. മുൻ ഉപരാഷ്ട്രപതി ജഗ്‌ദീപ് ധൻകർ അധ്യക്ഷനായ സമിതിയാണ് നിയമനം നടത്തിയത്.
നവനീത് കുമാർ സെഗാളിന്റെ രാജി സ്വീകരിച്ചതായി വാർത്താ വിതരണ പ്രക്ഷേപണ മന്ത്രാലയം അദ്ദേഹത്തെ ഔദ്യോഗികമായി അറിയിച്ചു. 35 വർഷം നീണ്ട സിവിൽ സർവീസിൽ കേന്ദ്ര, സംസ്ഥാന തലങ്ങളിലെ നിർണായക സ്ഥാനങ്ങളിൽ നവനീത് കുമാർ സെഗാൾ പ്രവർത്തിച്ചിട്ടുണ്ട്.
മുൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി മായാവതിയുടെ ഏറ്റവും വിശ്വസ്തരായ ഉദ്യോഗസ്ഥരിൽ ഒരാളായാണ് അദ്ദേഹം അറിയപ്പെട്ടിരുന്നത്. മുഖ്യമന്ത്രിയുടെ സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്. പബ്ലിക് റിലേഷൻസ്, ധനകാര്യം, വ്യവസായം തുടങ്ങിയ മേഖലകളിലും പ്രവർത്തിച്ചു. യു.പി. എക്സ്പ്രസ് വേ ഇൻഡസ്ട്രിയൽ ഡെവലപ്‌മെന്റ് അതോറിറ്റി ചെയർമാനായും പ്രവർത്തിച്ചിട്ടുണ്ട്. 2023-ൽ ഉത്തർപ്രദേശിൽ കായിക യുവജന ക്ഷേമ ചീഫ് സെക്രട്ടറിയായി കാലാവധി പൂർത്തിയാക്കിയ ശേഷമാണ് അദ്ദേഹം പ്രസാർ ഭാരതി ചെയർമാൻ സ്ഥാനത്തേക്ക് എത്തുന്നത്.