ന്യൂഡൽഹി: കരസേന മുൻ മേധാവി ജനറൽ എം.എം. നരവനെയുടെ ഓർമ്മക്കുറിപ്പുകൾ പ്രസിദ്ധീകരണത്തിന് മുൻപേ ചോർന്ന സംഭവത്തിൽ ഡൽഹി പോലീസ് അന്വേഷണം ഊർജ്ജിതമാക്കി. ഇതേത്തുടർന്ന് വിരമിച്ചവരും നിലവിൽ സേവനമനുഷ്ഠിക്കുന്നവരുമായ സൈനിക ഉദ്യോഗസ്ഥർക്ക് പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നതിന് പുതിയ മാർഗ്ഗരേഖ പുറത്തിറക്കാൻ പ്രതിരോധ മന്ത്രാലയം തീരുമാനിച്ചു.(Naravane’s book controversy, Union Government comes up with new framework for publishing books)
നിലവിൽ വിരമിച്ച ഉദ്യോഗസ്ഥർക്ക് പുസ്തകം എഴുതുന്നതിന് ഏകീകൃതമായ അനുമതി ചട്ടങ്ങളില്ല. ഇത് പരിഹരിക്കാനാണ് പുതിയ നീക്കം. വിരമിച്ച ശേഷവും സൈനികർ ഔദ്യോഗിക രഹസ്യനിയമത്തിന്റെ പരിധിയിൽ വരുമെന്ന് പുതിയ ചട്ടക്കൂടിൽ വ്യക്തമാക്കും. തന്ത്രപ്രധാനമായ വിവരങ്ങൾ, പ്രതിരോധ നയങ്ങൾ, വിദേശ രാജ്യങ്ങളുമായുള്ള ബന്ധം എന്നിവ ഉൾപ്പെടുന്ന പുസ്തകങ്ങൾ പ്രസിദ്ധീകരിക്കുന്നത് സംബന്ധിച്ചാണ് ഈ നീക്കം.
പുസ്തകത്തിന്റെ പി.ഡി.എഫ് കോപ്പികൾ ഇന്റർനെറ്റിൽ വ്യാപകമായി പ്രചരിച്ചതിനെത്തുടർന്ന് പ്രസാധകരായ പെൻഗ്വിൻ റാൻഡം ഹൗസ് അധികൃതരെ പോലീസ് ചോദ്യം ചെയ്തു. കേസിൽ ‘ക്രിമിനൽ കോൺസ്പിരസി’ വകുപ്പുകൾ കൂടി പോലീസ് ചേർത്തിട്ടുണ്ട്. ബജറ്റ് ചർച്ചയ്ക്കിടെ രാഹുൽ ഗാന്ധി ഈ പുസ്തകത്തിലെ ഭാഗങ്ങൾ ഉദ്ധരിച്ചതോടെയാണ് വിവാദം രാഷ്ട്രീയമായി മാറിയത്. പുസ്തകം പ്രസിദ്ധീകരിച്ചിട്ടില്ലെന്ന് പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് സഭയിൽ വ്യക്തമാക്കിയെങ്കിലും, തന്റെ കൈവശം പുസ്തകമുണ്ടെന്ന് കാണിച്ച് രാഹുൽ ഗാന്ധി തിരിച്ചടിച്ചിരുന്നു.



