'മുസ്ലീങ്ങൾ സൂര്യനേയും നദികളേയും ആരാധിക്കണം, സൂര്യ നമസ്കാരം ചെയ്യണം, ഹിന്ദു മതം പരമോന്നതം': ദത്താത്രേയ ഹൊസബലെയുടെ പ്രസ്താവന വിവാദത്തിൽ | Muslims
ലഖ്‌നൗ: മുസ്ലീം സമുദായംഗങ്ങൾ സൂര്യനമസ്‌കാരവും പ്രകൃതി ആരാധനയും ശീലിക്കണമെന്ന ആർ.എസ്.എസ് നേതാവ് ദത്തത്രേയ ഹൊസബലെയുടെ പ്രസ്താവന വിവാദമാകുന്നു. ഉത്തർപ്രദേശിലെ സന്ത് കബീർ നഗറിൽ നടന്ന ചടങ്ങിലാണ് അദ്ദേഹം ഈ പരാമർശം നടത്തിയത്. ഹിന്ദു മതം പരമോന്നതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(Muslims should worship the sun and rivers, says Dattatreya Hosabale)
മുസ്ലീം സഹോദരങ്ങൾ സൂര്യനമസ്കാരം ചെയ്യുന്നതുകൊണ്ട് അവർക്ക് എന്ത് ദോഷമാണ് വരിക? അത് പള്ളിയിൽ പോകുന്നത് തടയുന്ന ഒന്നല്ല. പ്രാർത്ഥിക്കുന്നവർ 'പ്രാണായാമം' ചെയ്യുന്നതിൽ തെറ്റില്ല. സൂര്യനേയും നദികളേയും ആരാധിക്കുന്നത് പരിസ്ഥിതിപരമായ കാരണങ്ങളാലാണെന്നും അദ്ദേഹം പറഞ്ഞു.
ആളുകൾക്ക് ഏത് വിശ്വാസവും പിന്തുടരാൻ സ്വാതന്ത്ര്യമുണ്ട്. എന്നാൽ എല്ലാവരും 'മാനവ ധർമ്മത്തിനാണ്' മുൻഗണന നൽകേണ്ടത്. ഹിന്ദു തത്ത്വശാസ്ത്രം പ്രകൃതിയോടുള്ള അഹിംസയാണ് പഠിപ്പിക്കുന്നത്. വിഭജനകാലത്ത് ഹിന്ദുക്കൾക്ക് എന്ത് സംഭവിച്ചുവെന്ന് എല്ലാവർക്കും അറിയാമെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.
ഹൊസബലെയുടെ പ്രസ്താവനക്കെതിരെ കോൺഗ്രസ് അടക്കമുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തി. ഹിന്ദു മതം പരമോന്നതമാണെന്ന പ്രസ്താവന അമ്പരപ്പുണ്ടാക്കിയെന്ന് കോൺഗ്രസ് നേതൃത്വം പ്രതികരിച്ചു.
