

സഹാറൻപൂർ: ബംഗ്ലാദേശിൽ ഹിന്ദുക്കൾക്കെതിരെ നടക്കുന്ന ക്രൂരമായ അതിക്രമങ്ങളിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി കോൺഗ്രസ് എംപി ഇമ്രാൻ മസൂദ് (MP Imran Masood). മതത്തിന്റെ പേരിൽ ആളുകളെ വേട്ടയാടുന്നത് അംഗീകരിക്കാനാവില്ലെന്നും അവിടെ ക്രമേണ ഇന്ത്യ വിരുദ്ധ വികാരം ശക്തിപ്പെടുകയാണെന്നും അദ്ദേഹം പറഞ്ഞു. ഈ സാഹചര്യം നേരിടാൻ പ്രായോഗികമായ നടപടികൾ ഉണ്ടാകണം. "ഗാന്ധിയെപ്പോലെയുള്ള ഒരു നേതൃത്വമാണ് ബംഗ്ലാദേശ് പ്രശ്നം പരിഹരിക്കാൻ വേണ്ടത്" എന്നും അദ്ദേഹം കൂട്ടിചേർത്തു.
മൈമൻസിംഗ് ജില്ലയിൽ ദിപു ചന്ദ്ര ദാസ് എന്ന ഹിന്ദു യുവാവിനെ മർദ്ദിച്ച് കൊലപ്പെടുത്തി മൃതദേഹം മരത്തിൽ കെട്ടിത്തൂക്കി തീയിട്ട സംഭവം അന്താരാഷ്ട്ര തലത്തിൽ വലിയ പ്രതിഷേധത്തിന് കാരണമായിരുന്നു. ഇതിന് പിന്നാലെ രാജ്ബാരി ജില്ലയിൽ അമൃത് മണ്ഡൽ എന്നയാളെയും നാട്ടുകാർ തല്ലിക്കൊന്നു. ബംഗ്ലാദേശിലെ ഇടക്കാല സർക്കാർ തീവ്രവാദികളെ പ്രീണിപ്പിക്കുകയാണെന്നും ഹിന്ദുക്കളോടുള്ള വിദ്വേഷം ഒരു പ്രത്യയശാസ്ത്രമായി അവിടെ വളരുകയാണെന്നും മുൻ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബർ ആരോപിച്ചു.
മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഭരണകൂടത്തിന് ക്രമസമാധാനം ഉറപ്പാക്കാൻ സാധിക്കുന്നില്ലെന്ന് അദ്ദേഹം വിമർശിച്ചു. അതിക്രമങ്ങളിൽ പ്രതിഷേധിച്ച് ഇന്ത്യ ബംഗ്ലാദേശ് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചിട്ടുണ്ട്. ബംഗ്ലാദേശിൽ ഹിന്ദു യുവാക്കൾ കൊല്ലപ്പെട്ട സംഭവങ്ങളിൽ 12 പേരെ അറസ്റ്റ് ചെയ്തതായി ഇടക്കാല സർക്കാർ അറിയിച്ചിട്ടുണ്ടെങ്കിലും ന്യൂനപക്ഷങ്ങളുടെ ആശങ്കകൾ നിലനിൽക്കുകയാണ്.
Congress MP Imran Masood has expressed deep concern over the escalating violence against the Hindu minority in Bangladesh, stating the country is becoming a "hub of anti-India sentiment." His remarks follow the brutal mob lynching of two Hindu youths, Dipu Chandra Das and Amrit Mondal, in separate incidents this December.