
ഉത്തർപ്രദേശ്: അമ്മയുടെ അവിഹിതബന്ധം കണ്ടെത്തിയ ആറുവയസ്സുകാരിയെ കഴുത്തുഞെരിച്ചു കൊലപ്പെടുത്തി കിണറ്റിൽ തള്ളി. ഹാഥ്‌റസിന് സമീപം സിക്കന്ദ്ര റാവു പൊലീസ് സ്റ്റേഷൻ പരിധിയിലാണ് ഉർവി എന്ന പെൺകുട്ടി കൊല്ലപ്പെട്ടത്. വീട്ടമ്മയായ 30 കാരിയും 17കാരനായ കൗമാരക്കാരനും തമ്മിൽ വഴിവിട്ട തരത്തിൽ പെരുമാറുന്നതു കണ്ട ഉർവി അച്ഛനോടു പറയുമെന്നു ഭീഷണിപ്പെടുത്തി. തുടർന്നായിരുന്നു കൊലപാതകം.
ബുധനാഴ്ച രാവിലെ പത്ത് മണിയോടെ കുടുംബ വീട്ടിൽ ഒരു ചടങ്ങു നടക്കുന്നതിനിടെയാണ് ഉർവിയെ കാണാതായത്. തുടർന്നു നടത്തിയ തിരച്ചിലിൽ സമീപത്തെ കിണറ്റിൽനിന്നാണ് ചണസഞ്ചിയിലാക്കിയ മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ ശ്വാസം മുട്ടിച്ചാണ് കുട്ടിയെ കൊലപ്പെടുത്തിയതെന്ന് തെളിഞ്ഞു. അന്വേഷണത്തിനിടെ, അവിടെയുണ്ടായിരുന്ന വീട്ടമ്മയുടെ കയ്യിൽ കടിയേറ്റ പാട് കണ്ട പോലീസുകാർ സംശയം തോന്നിയതിനെ തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ വീട്ടമ്മ കുറ്റം സമ്മതിക്കുകയായിരുന്നു. കഴുത്തുഞെരിക്കുന്നതിനിടെ കുട്ടി കടിച്ച പാടാണ് കയ്യിലുള്ളതെന്നും അവർ പറഞ്ഞു. ഇതോടെ ഇരുവരെയും അറസ്റ്റ് ചെയ്തു.
വീട്ടമ്മയ്ക്ക് കൗമാരക്കാരനുമായി മൂന്നു മാസമായി വഴിവിട്ട ബന്ധമുണ്ടായിരുന്നു. ഇവർ തമ്മിലുള്ള വഴിവിട്ട ബന്ധം കുട്ടി കണ്ടു. അച്ഛനോട് പറയുമെന്ന് കുട്ടി ഭീഷണിപ്പെടുത്തി. കുട്ടി കാര്യം പുറത്തു പറയാതിരിക്കാനായിരുന്നു കൊലപാതകം ചെയ്തത്. സംഭവദിവസം, ഭർത്താവും ഭർതൃമാതാവും പുറത്തുപോയ സമയത്താണ് 17കാരനെ വീട്ടിലേക്ക് ക്ഷണിച്ചതെന്നും വീട്ടമ്മ മൊഴി നൽകി.