മുംബൈ: മഹാരാഷ്ട്രയിലെ പള്ളിയിൽ സ്ഫോടനം. ബീഡ് ജില്ലയിലെ ആർദ മസ്‍ല ഗ്രാമത്തിൽ ഞായറാഴ്ച പുലർച്ചയായിരുന്നു സംഭവം. ജലാസ്റ്റിൻ സ്റ്റിക്ക് പൊട്ടിത്തെറിച്ച് പള്ളിക്കകം തകർന്നു. ആർക്കും പരിക്കില്ല. സംഭവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടർന്ന് പ്രദേശത്ത് സംഘർഷാവസ്ഥ നിലനിൽക്കുന്നതിനാൽ വൻ പോലീസ് സന്നാഹത്തെ ഇവിടെ വിന്യസിച്ചിട്ടുണ്ട്.
സ്ഫോടനത്തിന് പിന്നാലെ ഗ്രാമത്തലവനാണ് പൊലീസിനെ വിവരമറിയിച്ചത്. ഉടൻ തന്നെ ബീഡ് എസ്പി നവനീത് കൻവാത്തടക്കമുള്ള ഉന്നത പൊലീസ് സംഘം പ്രദേശത്തെത്തി. ബോംബ് സ്ക്വാഡും ഫോറൻസിക് സംഘവും സ്ഥലത്ത് എത്തിയിട്ടുണ്ട്.
ഒരാൾ പള്ളിയുടെ പിന്നിലൂടെ പ്രവേശിച്ച് ജലാറ്റിൻ സ്റ്റിക്കുകൾ സ്ഥാപിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. സംഭവത്തിന് പിന്നിലുള്ളവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു. അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും ക്രമസമാധാനം നിലനിർത്താൻ സഹകരിക്കണമെന്നും പ്രദേശവാസികളോട് പൊലീസ് അഭ്യർത്ഥിച്ചു.