സുക്മ: മാവോയിസ്റ്റ് ഭീകരതയുടെ കേന്ദ്രമായിരുന്ന സുക്മയിലെ ഗോഗുണ്ടയിൽ നിർണ്ണായക നീക്കവുമായി സുരക്ഷാ സേന. മാവോയിസ്റ്റ് സെൻട്രൽ കമ്മിറ്റി അംഗമായിരുന്ന രമണ്ണയുടെ സ്മാരകം സിആർപിഎഫ് തകർത്തു. 74-ാം ബറ്റാലിയൻ സിആർപിഎഫ് നടത്തിയ സംയുക്ത ഓപ്പറേഷനിലൂടെയാണ് വ്യാഴാഴ്ച സ്മാരകം നീക്കം ചെയ്തത്.(Monument of Maoist terrorism demolished, CRPF takes decisive action in Sukma)
2010-ൽ 76 സിആർപിഎഫ് ജവാന്മാർ കൊല്ലപ്പെട്ട ദന്തേവാഡ ആക്രമണത്തിന്റെയും 2013-ലെ ക്രൂരമായ ജീരംഘാട്ടി ആക്രമണത്തിന്റെയും പിന്നിലെ പ്രധാന സൂത്രധാരനായിരുന്നു രമണ്ണ. 2019-ൽ ഹൃദയാഘാതം മൂലമാണ് ഇയാൾ മരിച്ചത്. തുടർന്ന് ഗോഗുണ്ടയിൽ മാവോയിസ്റ്റുകൾ നിർമ്മിച്ച സ്മാരകമാണ് സൈന്യം ഇപ്പോൾ തകർത്തത്.
മാവോയിസ്റ്റുകളുടെ പൂർണ്ണ നിയന്ത്രണത്തിലായിരുന്ന ഈ മേഖലയിൽ 2025 നവംബർ 20-ന് സിആർപിഎഫ് ക്യാമ്പ് സ്ഥാപിച്ചതോടെയാണ് സ്ഥിതിഗതികൾ മാറിയത്. പ്രദേശത്ത് വൈദ്യുതി, കുടിവെള്ളം എന്നിവ എത്തിക്കാനുള്ള നടപടികൾ ആരംഭിച്ചു. ഹെലിപാഡ്, സ്കൂൾ കെട്ടിടം എന്നിവയുടെ നിർമ്മാണം അവസാന ഘട്ടത്തിലാണ്.

