ബെംഗളൂരു: കർണാടകയിലെ തുമകൂരു ജില്ലയിലുള്ള ദേവരായണദുർഗ-ദുർഗദഹള്ളി വനമേഖലയിൽ 11 കുരങ്ങുകളെ ചത്ത നിലയിൽ കണ്ടെത്തി. കഴിഞ്ഞ രണ്ട് ദിവസത്തിനിടെയാണ് രണ്ട് ലങ്കൂറുകൾ ഉൾപ്പെടെയുള്ള കുരങ്ങുകളുടെ ജഡം വനത്തിനുള്ളിൽ കണ്ടെത്തിയത്. ഏകദേശം 200 മുതൽ 500 മീറ്റർ വരെ ചുറ്റളവിലായിരുന്നു ജഡങ്ങൾ കിടന്നിരുന്നത്.(Monkeys found dead in mass in Karnataka, Food poisoning suspected)
സംഭവം ശ്രദ്ധയിൽപ്പെട്ടതിനെത്തുടർന്ന് വെള്ളിയാഴ്ചയും ശനിയാഴ്ചയും വനം വകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് പരിശോധന നടത്തി. കുരങ്ങുകളുടെ പോസ്റ്റ്‌മോർട്ടം റിപ്പോർട്ടിൽ നിന്നുള്ള പ്രാഥമിക വിവരങ്ങൾ പ്രകാരം ഭക്ഷ്യവിഷബാധയാണ് മരണകാരണമെന്നാണ് സംശയിക്കുന്നത്.
കുരങ്ങുകളുടെ അന്നനാളത്തിലും കുടലിലും അരിയുടെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ചീഞ്ഞതോ വിഷാംശം കലർന്നതോ ആയ ഭക്ഷണാവശിഷ്ടങ്ങൾ കഴിച്ചതാകാം മരണത്തിലേക്ക് നയിച്ചതെന്ന് വനം വകുപ്പ് ഉദ്യോഗസ്ഥർ കരുതുന്നു. കുരങ്ങുകളുടെ വായയിലും കഴുത്തിലും നീലകലർന്ന നിറം കാണപ്പെട്ടിട്ടുണ്ട്. ഇത് വിഷബാധയുണ്ടെന്ന സംശയം വർദ്ധിപ്പിക്കുന്നു.
മരണകാരണം ഔദ്യോഗികമായി സ്ഥിരീകരിക്കുന്നതിനായി കുരങ്ങുകളുടെ ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ ബെംഗളൂരുവിലെ ലാബിലേക്കും ഫോറൻസിക് സയൻസ് ലാബിലേക്കും (FSL) അയച്ചു. ഈ റിപ്പോർട്ടുകൾ ലഭിച്ചാലുടൻ വ്യക്തത വരുമെന്ന് അധികൃതർ അറിയിച്ചു.