

ന്യൂഡൽഹി: കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ബിജെപിക്ക് വലിയ പ്രതീക്ഷയുണ്ടെന്നും വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജനങ്ങൾ പാർട്ടിയെ അധികാരത്തിലേറ്റുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). ബിജെപിയുടെ പുതിയ ദേശീയ അധ്യക്ഷനായി നിതിൻ നവീൻ ചുമതലയേൽക്കുന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ തദ്ദേശ തിരഞ്ഞെടുപ്പിൽ പാർട്ടി കൈവരിച്ച വലിയ മുന്നേറ്റങ്ങളെ പ്രധാനമന്ത്രി പ്രസംഗത്തിൽ എടുത്തുപറഞ്ഞു. തിരുവനന്തപുരം കോർപ്പറേഷനിൽ 45 വർഷത്തെ ഇടതുപക്ഷ ആധിപത്യം അവസാനിപ്പിച്ച് അധികാരം പിടിച്ചെടുക്കാൻ കഴിഞ്ഞത് പാർട്ടിയുടെ വളർച്ചയുടെ തെളിവാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
കേരളത്തിൽ നിലവിൽ നൂറോളം ബിജെപി കൗൺസിലർമാരുണ്ടെന്നും ഇത് വരാനിരിക്കുന്ന വലിയ മാറ്റത്തിന്റെ സൂചനയാണെന്നും മോദി പറഞ്ഞു. കേരളത്തിലെ ജനങ്ങൾ വികസനത്തിന് വേണ്ടി ബിജെപിക്ക് ഒരു അവസരം നൽകുമെന്ന പൂർണ്ണ വിശ്വാസം തനിക്കുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. നിതിൻ നവീൻ ദേശീയ അധ്യക്ഷനായി എത്തുന്നതോടെ പാർട്ടിക്ക് പുതിയ ഊർജ്ജം ലഭിക്കുമെന്നും ഒരു സാധാരണ പ്രവർത്തകൻ എന്ന നിലയിൽ നിതിൻ തന്റെ കൂടി ബോസാണ് എന്നും പ്രധാനമന്ത്രി വികാരാധീനനായി പറഞ്ഞു.
വികസിത ഇന്ത്യ എന്ന ലക്ഷ്യത്തിലേക്കുള്ള യാത്രയിൽ അടുത്ത 25 വർഷം നിർണ്ണായകമാണെന്നും ആ ഉത്തരവാദിത്തം ഏറ്റെടുക്കാൻ നിതിൻ നവീനെപ്പോലെ സംഘടനാ പരിചയമുള്ള യുവ നേതാക്കൾക്ക് കഴിയുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. ബിജെപിയിൽ മാത്രമേ ഒരു സാധാരണ പ്രവർത്തകന് ഇത്രയും വലിയ പദവിയിലെത്താൻ സാധിക്കൂ എന്നും ഇത് പാർട്ടിയുടെ ജനാധിപത്യ മൂല്യങ്ങളെ ഉയർത്തിക്കാട്ടുന്നുവെന്നും അദ്ദേഹം പറഞ്ഞു.
Prime Minister Narendra Modi predicted a historic shift in Kerala's political landscape, asserting that the BJP's recent local body successes, including ending 45 years of Left rule in Thiruvananthapuram, signal an upcoming opportunity for the party in the assembly polls. While addressing the installation ceremony of Nitin Nabin as the new BJP National President, Modi emphasized that with nearly 100 councilors across the state, the party is ready for a major breakthrough. He hailed Nabin as his "boss" and a symbol of democratic empowerment within the organization, steering the party toward the goal of a developed India over the next 25 years.