ചെന്നൈ: തമിഴ്നാടിനോട് മോദിക്ക് അലർജി, മുഖ്യമന്ത്രി സ്റ്റാലിന്റേത് രാജവാഴ്ച, കേന്ദ്ര–തമിഴ്നാട് സർക്കാരുകൾക്കെതിരെ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയിന്റെ രൂക്ഷവിമർശനം. നിയമസഭാ തിരഞ്ഞെടുപ്പ് പോരാട്ടം ഡിഎംകെയും ടിവികെയും തമ്മിലായിരിക്കുമെന്നും വിജയ് അവകാശപ്പെട്ടു. ആരെയും പേരെടുത്തു വിമർശിക്കാൻ പേടിയില്ലെന്നും വിജയ് വ്യക്തമാക്കി.
ടിവികെയുടെ ആദ്യ ജനറൽ കൗൺസിലിൽ ദ്വിഭാഷാ നയം ഉൾപ്പെടെ 17 ആവശ്യങ്ങളുള്ള പ്രമേയവും പാസാക്കി. അതേസമയം, പതിവിലും ഗൗരവത്തോടെയാണ് വിജയ് പ്രസംഗിച്ചതെങ്കിലും പാർട്ടി നേരിടുന്ന ആരോപണങ്ങൾ ഇല്ലാതാക്കാൻ കഴിയില്ലെന്ന് വിമർശകർ കുറ്റപ്പെടുത്തി. ടിവികെയിൽ ജില്ലാ ഭാരവാഹി നിയമനത്തിനായി കോഴ വാങ്ങിയതിന്റെ തെളിവുസഹിതം ഒരുവിഭാഗം കഴിഞ്ഞ ദിവസം വാർത്താസമ്മേളനം നടത്തി പുറത്ത് വിട്ടിരുന്നു. പാർട്ടി ജനറൽ സെക്രട്ടറി എൻ. ആനന്ദ് ആണ് അടുത്ത മുഖ്യമന്ത്രിയെന്ന പോസ്റ്ററുകളും പ്രചരിച്ചിരുന്നു.