

തിംഫു (ഭൂട്ടാൻ): രണ്ട് ദിവസത്തെ ഭൂട്ടാൻ സന്ദർശനത്തിന് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി ഡൽഹിയിലേക്ക് വിമാനം കയറി. സാംസ്കാരിക, ഊർജ്ജ ബന്ധങ്ങളെക്കുറിച്ചുള്ള ഉന്നതതല ചർച്ചകൾക്ക് ശേഷമാണ് മോദിയുടെ മടക്ക യാത്ര. യാത്ര അയപ്പിനായി എയർപോർട്ടിൽ ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നാംഗ്യേൽ വാങ്‌ചുക്ക് മോഡിയെ വ്യക്തിപരമായി അനുഗമിച്ചു. ഭൂട്ടാനും ഇന്ത്യയും തമ്മിലുള്ള ഊഷ്മളതയും വിശ്വാസവുമാണ് ഇത് അടിവരയിടുന്നത്. (Modi Bhutan)
സന്ദർശന വേളയിൽ പ്രധാനമന്ത്രി മോദി ഭൂട്ടാനിലെ നാലാമത്തെ രാജാവിന്റെ 70-ാം ജന്മദിനാഘോഷത്തിൽ ആദരസൂചകമായി പങ്കെടുത്തു. തുടർന്ന് ഭൂട്ടാനിലെ കേന്ദ്ര സന്യാസി സഭയുടെ മുഖ്യ അധിപതി ജെ ഖെൻപോ അധ്യക്ഷത വഹിച്ച ഗോബൽ പ്രയർ ഫെസ്റ്റിവൽ 2025 ലും അദ്ദേഹം പങ്കുചേർന്നു. അവിടേക്ക് അന്താരാഷ്ട്ര സന്ദർശകർ ഉൾപ്പെടെ 30,0000-ത്തിലധികം സന്ദർശകരാണ് എത്തിയത്. സന്ദർശനത്തിൽ ഭൂട്ടാൻ രാജാവ് ജിഗ്‌മേ ഖേസർ നാംഗ്യേൽ വാങ്‌ചുക്കുമായും ഭൂട്ടാൻ പ്രധാനമന്ത്രിയുമായും പ്രധാനമന്ത്രി ദാഷോ ഷെറിംഗ് ടോബ്ഗേയുമായും പ്രധാനമന്ത്രി വിപുലമായ ചർച്ച നടത്തി.