

ന്യൂഡൽഹി: അർജൻ്റൈൻ ഫുട്‌ബോൾ ഇതിഹാസം ലയണൽ മെസ്സിയും സംഘവും മൂന്നു ദിവസത്തെ ഇന്ത്യൻ പര്യടനം പൂർത്തിയാക്കി മടങ്ങി (Lionel Messi India Tour). ഇൻ്റർ മയാമി ക്ലബിലെ സഹതാരങ്ങളായ ലൂയിസ് സുവാരസ് (ഉറുഗ്വായ്), റോഡ്രിഗോ ഡി പോൾ (അർജൻ്റീന) എന്നിവരും മെസ്സിക്കൊപ്പം പര്യടനത്തിൽ പങ്കെടുത്തു.
കൊൽക്കത്ത, ഹൈദരാബാദ്, മുംബൈ, ഡൽഹി എന്നിവിടങ്ങളിലായിരുന്നു മെസ്സിയുടെ 'ഗോട്ട് ടൂർ ഓഫ് ഇന്ത്യ' പര്യടനം. മുംബൈയിൽ നിന്ന് ഡൽഹിയിലെത്തിയ സംഘം ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തിലാണ് അവസാന പരിപാടികളിൽ പങ്കെടുത്തത്.
മുൻ ഇന്ത്യൻ ഫുട്‌ബോൾ ക്യാപ്റ്റൻ ബൈച്യുങ് ബൂട്ടിയ, അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിൽ (ഐ.സി.സി.) പ്രസിഡന്റ് ജയ് ഷാ തുടങ്ങിയവരെ സന്ദർശിച്ചു. മെസ്സിക്ക് ഇന്ത്യൻ ക്രിക്കറ്റ് ടീമിൻ്റെ പത്താം നമ്പർ ജേഴ്‌സി ജയ് ഷാ സമ്മാനിച്ചു. സുവാരസിന് ഒമ്പതും ഡി പോളിന് ഏഴും നമ്പർ കളിക്കുപ്പായങ്ങളാണ് കൈമാറിയത്.
അതേസമയം , കൊൽക്കത്ത സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ ശനിയാഴ്ച മെസ്സി എത്തിയതിനു പിന്നാലെയുണ്ടായ അനിഷ്ട സംഭവങ്ങൾ പര്യടനത്തിൻ്റെ നിറം കെടുത്തിയിരുന്നു.
പതിനായിരങ്ങൾ മുടക്കി ടിക്കറ്റെടുത്ത ആരാധകരെ സംഘാടകർ നിരാശരാക്കിയെന്ന വിമർശനം കൊൽക്കത്ത, ഡൽഹി എന്നിവിടങ്ങളിൽ നിന്നും ശക്തമായി ഉയർന്നു. സംഘാടകൻ റിമാൻഡിൽ: പര്യടനത്തിൻ്റെ മുഖ്യ സംഘാടകനായ ശതദ്രു ദത്ത നിലവിൽ റിമാൻഡിലാണ്.