
ഹൈദരാബാദ്: തെലുങ്കാനയിൽ മയോണൈസ് നിരോധിച്ച് ഉത്തരവിറക്കി ഭക്ഷ്യസുരക്ഷാ വിഭാഗം. ഹൈദരാബാദിൽ നിന്നും മോമോസ് കഴിച്ച ഒരാൾ മരിക്കുകയും 15 പേർക്ക് ഭക്ഷ്യവിഷബാധയേൽക്കുകയും ചെയ്തിരുന്നു.ഇതിന് പിന്നാലെയാണ് സർക്കാരിന്റെ നടപടി. ഹൈദരാബാദിലെ വഴിയോരക്കടയിൽ നിന്ന് പഴകിയ മോമോ കഴിച്ച് 33കാരിയാണ് മരിച്ചത്.
ഒരു വർഷത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്. മയോണൈസ് ഉൽപാദനം, സംഭരണം, വിൽപ്പന എന്നിവ നിരോധിച്ചാണ് ഉത്തരവിട്ടിരിക്കുന്നത്. സംസ്ഥാനത്ത് മയോണൈസുമായി ബന്ധപ്പെട്ട ഭക്ഷ്യവിഷബാധയുണ്ടായതിനെത്തുടർന്ന് ഭക്ഷ്യസുരക്ഷാ ആശങ്കകൾ കണക്കിലെടുത്താണ് മുട്ട അടങ്ങിയ മയോണൈസ് നിരോധിച്ചിരിക്കുന്നത്.
ഇന്ന് മുതൽ നിരോധനം പ്രാബല്യത്തിൽ വരുമെന്ന് അധികൃതർ അറിയിച്ചു. ഭക്ഷ്യ ഉൽപന്നങ്ങളുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങളെക്കുറിച്ച് പൊതുജനങ്ങൾക്ക് മുന്നറിയിപ്പ് നൽകുമെന്നും സർക്കാർ വിജ്ഞാപനത്തിൽ പറയുന്നു.