ന്യൂഡൽഹി: ഇന്ത്യൻ മഹാസമുദ്രത്തിൽ വൻ ലഹരി വേട്ട. 2,500 കിലോ വരുന്ന ലഹരി വസ്തുക്കൾ നാവിക സേന പിടികൂടി. 2,386 കിലോ ഹാഷിഷും, 121 കിലോ ഹെറോയിനുമാണ് പിടികൂടിയത്. മാർച്ച് 31ന് ഇന്ത്യൻ മഹാസമുദ്രമേഖലയിൽ നീരീക്ഷണപ്പറക്കൽ നടത്തുകയായിരുന്ന പി8ഐ വിമാനമാണ്
സംശയാസ്പദമായ സാഹചര്യത്തിൽ ചില ബോട്ടുകൾ കണ്ടത്. തുടർന്ന് വിവരം നാവികസേന ഇവിടെ നിയോഗിച്ചിരിക്കുന്ന ഐഎൻ എസ് തർക്കാഷ് യുദ്ധക്കപ്പലിന് കൈമാറി.
വിവരത്തിന്റെ അടിസ്ഥാനത്തിൽ ഇവിടേക്ക് എത്തിയ യുദ്ധക്കപ്പൽ ബോട്ടുകളെ വളഞ്ഞു. തുടർന്നു നാവികസേനയുടെ ഹെലികോപ്റ്ററിൻ്റെ സഹായത്തോടെ നാവിക കമാൻഡോ സംഘമായ മാർക്കോസിനെ ബോട്ടുകളിലേക്ക് എത്തിച്ചു. പിന്നീട് നടന്ന പരിശോധനയിലാണ് ബോട്ടിലെ വിവിധ അറകളിൽ സൂക്ഷിച്ചിരുന്ന പായ്ക്കറ്റുകളിലുള്ള ലഹരിവസ്തുക്കൾ പിടികൂടിയത്. ബോട്ടിൽ നിന്നു കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്യാനായി മുംബൈയിലേക്ക് കൊണ്ടുപോയി.
അന്താരാഷ്ട്ര ലഹരിക്കടത്ത് ശൃംഖലയുടെ ഭാഗമായവരെയാണ് പിടികൂടിയതെന്ന് ഉന്നത നാവികസേനാ വൃത്തങ്ങൾ പറഞ്ഞു. എന്നാൽ, ഇവരെ കുറിച്ചുള്ള വിശദാംശങ്ങൾ നാവികസേന പുറത്തുവിട്ടില്ല.