അമരാവതി: രാജ്യത്തെ നടുക്കിയ നിരവധി ആക്രമണങ്ങളുടെ സൂത്രധാരനും മാവോയിസ്റ്റ് കമാൻഡറുമായ മാദ്‌വി ഹിദ്മ (43) സുരക്ഷാ സേനയുമായുള്ള ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ഹിദ്മയുടെ തലയ്ക്ക് സർക്കാർ ഒരു കോടി രൂപ വിലയിട്ടിരുന്നു.(Maoist commander Madvi Hidma killed in encounter)
ആന്ധ്രാപ്രദേശിലെ എ.എസ്.ആർ. ജില്ലയിൽ ( അല്ലൂരി സീതാരാമരാജു ജില്ല) നടന്ന ഏറ്റുമുട്ടലിലാണ് ഹിദ്മ കൊല്ലപ്പെട്ടത്. ഹിദ്മയെ കൂടാതെ, ഇയാളുടെ രണ്ടാം ഭാര്യ രാജാക്കയും ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു. ആകെ ആറ് മാവോയിസ്റ്റ് മൃതദേഹങ്ങളാണ് സംഭവസ്ഥലത്ത് നിന്ന് കണ്ടെടുത്തതെന്നാണ് വിവരം.
ഏറ്റുമുട്ടലിൽ സുരക്ഷാ സേനാംഗങ്ങൾക്കും പരിക്കേറ്റിട്ടുണ്ട്. പി.എൽ.ജി.എ. ബറ്റാലിയൻ -1 ന്റെ തലവനായിരുന്നു മാദ്‌വി ഹിദ്മ. മാദ്‌വി ഹിദ്മ രാജ്യത്തെ നടുക്കിയ 26 ആക്രമണങ്ങളുടെ സൂത്രധാരനായിരുന്നു. 76 സി.ആർ.പി.എഫ്. ജവാന്മാർ വീരമൃത്യു വരിച്ച 2010 ദന്തെവാഡ ആക്രമണത്തിന് പിന്നിലെ ബുദ്ധികേന്ദ്രം ഹിദ്മയായിരുന്നു.
2013-ലെ തിരഞ്ഞെടുപ്പിന് മുൻപ് ഛത്തീസ്‌ഗഡ് കോൺഗ്രസിലെ ഉന്നത നേതൃത്വത്തെ കൂട്ടത്തോടെ വധിച്ച ആക്രമണത്തിന്റെയും സൂത്രധാരൻ ഹിദ്മയായിരുന്നു. ഏറ്റുമുട്ടലിൽ ഹിദ്മ കൊല്ലപ്പെട്ടത് മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്ക് വലിയ തിരിച്ചടിയാകുമെന്നാണ് വിലയിരുത്തൽ.