ഇംഫാൽ: സമാധാന അന്തരീക്ഷം നിലനിന്നിരുന്ന മണിപ്പൂരിലെ ഉഖ്‌റുൽ ജില്ലയിൽ സംഘർഷം കനത്തതോടെ സുരക്ഷാ നിയന്ത്രണങ്ങൾ കർശനമാക്കി (Manipur violence 2026). തിങ്കളാഴ്ച രാത്രി ലിത്തൻ സരെയ്‌ഖോങ് ഗ്രാമത്തിലുണ്ടായ അക്രമങ്ങളെത്തുടർന്ന് അഞ്ച് ദിവസത്തേക്ക് കർഫ്യൂ ഏർപ്പെടുത്തുകയും ഇന്റർനെറ്റ് സേവനങ്ങൾ പൂർണ്ണമായും നിർത്തിവെക്കുകയും ചെയ്തു.
തിങ്കളാഴ്ച രാത്രിയോടെ ആയുധധാരികളായ അക്രമികൾ വീടുകൾക്ക് തീയിടുകയും ആകാശത്തേക്ക് വെടിയുതിർക്കുകയും ചെയ്തതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. ടാങ്ഖുൾ നാഗാ, കുക്കി വിഭാഗങ്ങൾ തമ്മിലുള്ള തർക്കമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് പ്രാഥമിക വിവരം.
അക്രമം ഭയന്ന് ലിത്തൻ സരെയ്‌ഖോങ്, ടാങ്ഖുൾ ഗ്രാമങ്ങളിൽ നിന്നുള്ള നിരവധി കുടുംബങ്ങൾ അയൽ ജില്ലയായ കാങ്പോക്പിയിലെ സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറിയതായി റിപ്പോർട്ടുകളുണ്ട്. എന്നാൽ വലിയ രീതിയിലുള്ള പലായന വാർത്തകൾ പോലീസ് നിഷേധിച്ചു.
ഇന്റർനെറ്റ് നിരോധനം: സാമൂഹ്യ മാധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങൾ പ്രചരിക്കുന്നത് തടയാനും ക്രമസമാധാനം നിലനിർത്താനും ഉഖ്റുലിൽ ഉടനീളം ഇന്റർനെറ്റ് റദ്ദാക്കി. അക്രമം നടന്ന സ്ഥലങ്ങളിൽ കൂടുതൽ സുരക്ഷാ സേനയെ വിന്യസിച്ചു. പോലീസ് പട്രോളിംഗ് ശക്തമാക്കിയതായും നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും സർക്കാർ അറിയിച്ചു.
ശനിയാഴ്ച രാത്രി ലിത്തൻ ഗ്രാമത്തിൽ ടാങ്ഖുൾ നാഗാ വിഭാഗക്കാരനെ ഒരു സംഘം ആക്രമിച്ചതാണ് പ്രകോപനത്തിന് കാരണമായത്. ഇത് ഒത്തുതീർപ്പാക്കാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടതോടെ തിങ്കളാഴ്ച രാത്രിയോടെ വീടുകൾക്ക് നേരെ ആക്രമണം ആരംഭിക്കുകയായിരുന്നു. അക്രമത്തിൽ വീടുകൾക്ക് ഭാഗികമായ നാശനഷ്ടങ്ങൾ സംഭവിച്ചതായി പോലീസ് സ്ഥിരീകരിച്ചു.



