
സൂറത്ത് : ഭാര്യയെ വിവാഹമോചനം ചെയ്ത് അവരുടെ സഹോദരിയെ വിവാഹം കഴിക്കണമെന്ന വിചിത്രമായ ആവശ്യം എതിർത്തതിന് ഭാര്യയുടെ ബന്ധുക്കളെ യുവാവ് കത്തി കൊണ്ട് കുത്തിപരിക്കേൽപ്പിച്ചു. ആക്രമണത്തിൽ ഭാര്യാസഹോദരനും സഹോദരിയും സംഭവസ്ഥലത്ത് വെച്ച് തന്നെ മരണപ്പെട്ടു. ഭാര്യാമാതാവ് അതീവ ഗുരുതരാവസ്ഥയിൽ ചികിത്സയിലാണ്.
സംഭവവുമായി ബന്ധപ്പെട്ട് പ്രതിയായ സന്ദീപ് ഗൗറിനെ സൂറത്തിനടുത്ത ഉധാന പോലീസ് സ്റ്റേഷൻ പരിധിയിൽനിന്ന് അറസ്റ്റ് ചെയ്തു. സന്ദീപ് ഒരു സ്വകാര്യ കമ്പനിയിൽ ഫാഷൻ ഡിസൈനറായി ജോലി ചെയ്യുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്.
സംഭവത്തിന്റെ വിശദാംശങ്ങൾ
ഉത്തർപ്രദേശിലെ പ്രയാഗ് രാജിൽ നിന്ന് സൂറത്തിലെ സന്ദീപിൻ്റെ വീട്ടിലെത്തിയ ഭാര്യാ ബന്ധുക്കൾക്ക് നേരെയാണ് ആക്രമണമുണ്ടായത്.
കൊല്ലപ്പെട്ടവരിൽ മമത കശ്യപ്, അവരുടെ സഹോദരൻ നിശ്ചയ് കശ്യപ് എന്നിവരാണ് ഉൾപ്പെടുന്നത്. ഇവരുടെ മാതാവിനാണ് ഗുരുതരമായി പരിക്കേറ്റത്. സഹോദരൻ നിശ്ചയ് കശ്യപിൻ്റെ വിവാഹത്തിനായി വസ്ത്രങ്ങളെടുക്കാൻ മാതാവിനൊപ്പം സൂറത്തിലെത്തിയതായിരുന്നു മമത. മമതയുടെ സഹോദരിയുടെ ഭർത്താവാണ് സന്ദീപ്. ഷോപ്പിങ്ങിന് ശേഷം വീട്ടിലെത്തിയ ഭാര്യാബന്ധുക്കളോട് സന്ദീപ് തൻ്റെ ഭാര്യയെ വിവാഹമോചനം ചെയ്തശേഷം മമതയെ കല്യാണം കഴിക്കണമെന്ന ആവശ്യം ഉന്നയിച്ചു. ആവശ്യം കേട്ട് ഞെട്ടിയ മമതയും കുടുംബവും ശക്തമായി എതിർത്തതോടെ സന്ദീപ് രോഷം പൂണ്ട് കത്തിയെടുത്ത് എല്ലാവരെയും കുത്തുകയായിരുന്നു.
കൊലപാതകത്തിലേക്ക് നയിച്ച കാരണങ്ങൾ
പ്രതിയായ സന്ദീപും കൊല്ലപ്പെട്ട മമത കശ്യപും തമ്മിലുള്ള ബന്ധമാണ് ആക്രമണത്തിന് പിന്നിൽ. 2021-ൽ ജോലിക്കായി സൂറത്തിൽ എത്തിയതായിരുന്നു മമത. ജില്ലാ പോലീസ് കമ്മീഷണർ കനാൻ ദേശായി പറഞ്ഞതനുസരിച്ച്, മമതയും സഹോദരീ ഭർത്താവായ സന്ദീപും ഒരുമിച്ചായിരുന്നു ജോലി ചെയ്തിരുന്നതും യാത്ര ചെയ്തിരുന്നതും. ഇതിനിടയിൽ ഇരുവരും തമ്മിൽ ഇഷ്ടത്തിലായി.
കുടുംബം ഈ ബന്ധം അറിഞ്ഞതോടെ മമതയെ പ്രയാഗ് രാജിലേക്ക് തിരികെയെത്തിച്ചു.
ഈ സംഭവത്തിന് ശേഷമാണ് മമതയും ബന്ധുക്കളും കഴിഞ്ഞ ദിവസം സൂറത്തിൽ എത്തിയത്. ഇതോടെ സന്ദീപ് തൻ്റെ ആവശ്യം ഉന്നയിക്കുകയായിരുന്നു. ആക്രമണത്തിന് ശേഷം സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട സന്ദീപിനെ പോലീസ് പുലർച്ചെ 1:30-ഓടെയാണ് പിടികൂടിയത്. പ്രതിയെ തൂക്കിക്കൊല്ലണമെന്ന് കൊല്ലപ്പെട്ട മമതയുടെ മൂത്ത സഹോദരി പ്രഭ കശ്യപ് ആവശ്യപ്പെട്ടു. "ജയിലിൽ നിന്ന് പുറത്തു വന്ന് ഞങ്ങളെയൊക്കെ കൊല്ലുമെന്ന് അയാൾ ഇപ്പോഴും ഭീഷണി മുഴക്കുന്നുണ്ട്," പ്രഭ പറഞ്ഞു.