ബെംഗളൂരു: കർണാടകയിലെ ചിക്കമഗളൂരുവിൽ വീട്ടുവഴക്കിനിടെ ഭാര്യയെ കൊന്ന് കിണറ്റിലിട്ട് മൂടിയ ഭർത്താവും മാതാപിതാക്കളും അറസ്റ്റിൽ. അലഗാട്ട സ്വദേശിയായ വിജയ് (ഭർത്താവ്), അച്ഛൻ ഗോവിന്ദപ്പ, അമ്മ തായമ്മ എന്നിവരാണ് അറസ്റ്റിലായത്.(Man murders wife during domestic dispute, buries her in well)
വീട്ടുവഴക്കിനിടെ വിജയ് ഭാര്യയായ 28-കാരി ഭാരതിയെ കൊലപ്പെടുത്തി. കൃഷി സ്ഥലത്തെ കുഴൽക്കിണറിനകത്ത് 12 അടി ആഴത്തിൽ കുഴിച്ചുമൂടിയ നിലയിൽ പോലീസ് മൃതദേഹം കണ്ടെടുത്തു. കൊലപാതകത്തിന് ശേഷം വിജയ് തന്നെ ഭാര്യയെ കാണാനില്ലെന്ന് പറഞ്ഞ് പോലീസിൽ പരാതി നൽകിയിരുന്നു.
താൻ പിടിക്കപ്പെടാതിരിക്കാൻ, ഭാരതിയുടെ ആത്മാവ് പ്രേതരൂപത്തിൽ വന്ന് തന്നെ പിടികൂടാതിരിക്കാൻ വിജയ് അന്ധവിശ്വാസപരമായ കാര്യങ്ങൾ ചെയ്തു. ഭാരതിയുടെ പേര് ചെമ്പ് തകിടിൽ രേഖപ്പെടുത്തി, പ്രദേശവാസികൾ ആരാധിക്കുന്ന മരത്തിൽ തറച്ചു കയറ്റി. വീട്ടിനകത്ത് ഭാര്യയുടെ ഫോട്ടോ സ്ഥാപിച്ചശേഷം ഫോട്ടോയിലെ കണ്ണിൻ്റെ ഭാഗത്ത് ഒരു ആണിയും അടിച്ചു കയറ്റി. പിടിക്കപ്പെടില്ലെന്ന് ഉറപ്പാക്കാൻ മൂന്ന് മൃഗങ്ങളെ ബലി നൽകുകയും ചെയ്തു.
ഭാര്യയെ കാണാനില്ലെന്ന വിജയുടെ പരാതിയിൽ അന്വേഷണം നടത്തിയ കടൂർ പോലീസാണ് അപ്രതീക്ഷിത സംഭവവികാസങ്ങളിൽ നടുങ്ങിയത്. സംഭവം മറച്ചുവെക്കാൻ കൂട്ടുനിന്നു എന്നാരോപിച്ചാണ് വിജയ്‌യുടെ മാതാപിതാക്കളെ കസ്റ്റഡിയിലെടുത്തത്. അറസ്റ്റ് രേഖപ്പെടുത്തിയ വിജയ് നിലവിൽ റിമാൻഡിലാണ്.