പട്‌ന: ഭാര്യയുടെ മുന്നിൽ വെച്ച് 25 വയസ്സുള്ള ഒരു യുവാവിനെ അവരുടെ പിതാവ് വെടിവച്ചു കൊന്നു. ദർഭംഗ മെഡിക്കൽ കോളേജ് ആശുപത്രിയിലെ രണ്ടാം വർഷ നഴ്‌സിംഗ് വിദ്യാർത്ഥിയായ രാഹുൽ കുമാറിനെ ഭാര്യാപിതാവ് പ്രേം ശങ്കർ ഝാ കൊലപ്പെടുത്തി. ഇന്നലെ വൈകുന്നേരം ആശുപത്രി പരിസരത്താണ് സംഭവം. ഒന്നാം വർഷ നഴ്‌സിംഗ് വിദ്യാർത്ഥിനിയായ തന്നു പ്രിയയെ യുവാവ് നാല് മാസം മുമ്പ് വിവാഹം കഴിച്ചു. രാഹുൽ വ്യത്യസ്ത ജാതിയിൽ പെട്ടയാളായതിനാൽ പ്രിയയുടെ മാതാപിതാക്കൾ ഈ ബന്ധത്തെ എതിർത്തിരുന്നുവെന്നും റിപ്പോർട്ടുണ്ട്.(Man kills son-in-law in front of daughter over inter-caste marriage)
കൊലപാതകം നടത്തിയ പ്രേം ശങ്കറിനെ രാഹുലിന്റെ സുഹൃത്തുക്കൾ മർദ്ദിച്ചു. ഗുരുതരമായി പരിക്കേറ്റ പ്രതിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൂടുതൽ ചികിത്സയ്ക്കായി പട്‌നയിലെ ഒരു ആശുപത്രിയിലേക്ക് മാറ്റുമെന്ന് പോലീസ് പറഞ്ഞു. ഇരുവരും വിവാഹിതരാണെങ്കിലും, രാഹുലും തന്നുവും ഒരേ ഹോസ്റ്റൽ കെട്ടിടത്തിലെ വ്യത്യസ്ത നിലകളിലാണ് താമസിച്ചിരുന്നത്. ഹുഡി ധരിച്ച ഒരാൾ രാഹുലിന്റെ അടുത്തേക്ക് വരുന്നത് കണ്ടതായും പിന്നീട് അത് തന്റെ അച്ഛനാണെന്ന് തിരിച്ചറിഞ്ഞതായും പ്രിയ പോലീസിനോട് പറഞ്ഞു.
"എന്റെ കൺമുന്നിൽ എന്റെ അച്ഛൻ അവന്റെ നെഞ്ചിൽ വെടിവച്ചു." തന്നെ വിവാഹം കഴിച്ചതിന് അച്ഛനും സഹോദരന്മാരും രാഹുലിനെ ഉപദ്രവിക്കുമെന്ന് സംശയിച്ചിരുന്നുവെന്ന് അവർ പറഞ്ഞു. പ്രശ്‌നങ്ങൾ ഒഴിവാക്കാൻ നിയമസഹായവും തേടിയിട്ടുണ്ട്. അതേസമയം, പ്രേം ശങ്കറിനെ ദർഭംഗ മെഡിക്കൽ കോളേജിൽ ചികിത്സയ്ക്കായി പ്രവേശിപ്പിച്ചതിൽ വിദ്യാർത്ഥികൾ പ്രതിഷേധിച്ചു. സ്ഥിതി കൂടുതൽ വഷളായപ്പോൾ ദർഭംഗ ജില്ലാ മജിസ്‌ട്രേറ്റ് കൗശൽ കുമാറും സീനിയർ പോലീസ് സൂപ്രണ്ട് ജഗന്നാഥ് റെഡ്ഡിയും ആശുപത്രിയിലെത്തി സ്ഥിതിഗതികൾ വിലയിരുത്തി.