കൊൽക്കത്ത: ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ദയനീയ പരാജയം നേരിട്ടതിന് പിന്നാലെ, ഇന്ത്യ സഖ്യത്തിന്‍റെ നേതൃസ്ഥാനത്തേക്ക് പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയെ ഉയർത്തിക്കൊണ്ടുവരാനുള്ള നീക്കങ്ങൾ തൃണമൂൽ കോൺഗ്രസ് ശക്തമാക്കി. എൻ.ഡി.എ.ക്ക് എതിരായ രാഷ്ട്രീയ പോരാട്ടത്തിൽ 'ഇന്ത്യ' സഖ്യത്തിന്‍റെ സാരഥി മമത ബാനർജിയായിരിക്കണമെന്ന് മുതിർന്ന തൃണമൂൽ നേതാവ് കല്യാൺ ബാനർജി ആവശ്യപ്പെട്ടു.(Mamata Banerjee should lead the INDIA alliance, TMC strengthens demand)
ബിഹാറിൽ 61 സീറ്റുകളിൽ മത്സരിച്ച കോൺഗ്രസ് വെറും ആറ് സീറ്റുകൾ മാത്രമാണ് നേടിയത്. ഈ പശ്ചാത്തലത്തിലാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിനെതിരെ തൃണമൂൽ വിമർശനമുന്നയിക്കുന്നത്. "ബി.ജെ.പി.ക്കെതിരായ പോരാട്ടത്തിൽ 'ഇന്ത്യ' ബ്ലോക്കിനെ നയിക്കാൻ ഏറ്റവും അനുയോജ്യ മമത ബാനർജിയാണ്. വരും നാളുകളിൽ രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിന് കീഴിൽ 'ഇന്ത്യ' സഖ്യത്തിന് ഭാവിയില്ല," കല്യാൺ ബാനർജി മാധ്യമങ്ങളോട് പ്രതികരിച്ചു.
ബി.ജെ.പി.യെ എങ്ങനെ നേരിടണമെന്ന് മമതയ്ക്ക് കൃത്യമായി അറിയാമെന്നും, ഇത് 'ഇന്ത്യ' ബ്ലോക്കിന് സഹായകമാകുമെന്നും തൃണമൂലിലെ രാജ്യസഭാംഗം കൂട്ടിച്ചേർത്തു. അതേസമയം, 'ഇന്ത്യ' സഖ്യത്തെ ആര് നയിക്കണമെന്ന് കോൺഗ്രസ് തന്നെ തീരുമാനിക്കണമെന്നാണ് മുതിർന്ന തൃണമൂൽ കോൺഗ്രസ് എം.പി. സൗഗത റോയി പ്രതികരിച്ചത്. ദേശീയ തലത്തിലേക്ക് നേതൃസ്ഥാനത്തേക്കുള്ളയാളെ കോൺഗ്രസ് കണ്ടെത്തണം. അതിനായിരിക്കണം കോൺഗ്രസ് ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതെന്നും സൗഗത റോയി വിശദമാക്കി.
തിരഞ്ഞെടുപ്പ് വിദഗ്ദ്ധരുടെ നിരീക്ഷണത്തിൽ, രാഹുലിന്‍റെ നേതൃത്വത്തിലുള്ള വിശ്വാസക്കുറവ് കാരണമാണ് ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിൽ തേജസ്വി യാദവിനായി പ്രചാരണത്തിന് തൃണമൂൽ കോൺഗ്രസ് എത്താതിരുന്നത്. 2026-ൽ സംസ്ഥാനത്ത് നടക്കുന്ന തിരഞ്ഞെടുപ്പിലാണ് നിലവിൽ തൃണമൂൽ കോൺഗ്രസ് ശ്രദ്ധിക്കുന്നത്. നാലാം തവണയും തൃണമൂൽ പശ്ചിമ ബംഗാളിൽ മിന്നുന്ന വിജയം നേടുമെന്ന് കല്യാൺ ബാനർജി അവകാശപ്പെട്ടു.