മുംബൈ: മഹാരാഷ്ട്രയിലെ നാഗ്പൂരിൽ നിർബന്ധിത മതപരിവർത്തനം ആരോപിച്ചു പോലീസ് അറസ്റ്റ് ചെയ്ത വൈദികൻ ഫാദർ സുധീറിനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചു. തിരുവനന്തപുരം അമരവിള സ്വദേശിയായ ഫാദർ സുധീർ, ഭാര്യ ജാസ്മിൻ എന്നിവരടക്കം അറസ്റ്റിലായ 11 പേർക്കും മഹാരാഷ്ട്രയിലെ വറൂട് കോടതിയാണ് ഉപാധികളോടെ ജാമ്യം നൽകിയത്.(Malayali priest arrested in Nagpur on charges of forced conversion granted conditional bail)
പ്രാദേശിക വൈദികരുടെ ക്ഷണപ്രകാരം പ്രാർത്ഥനാ യോഗത്തിൽ പങ്കെടുക്കവെയാണ് ഇന്നലെ വൈകിട്ട് പോലീസ് ഇവരെ കസ്റ്റഡിയിലെടുത്തത്. മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റം ചുമത്തിയായിരുന്നു അറസ്റ്റ്.
മലയാളി വൈദികന്റെ അറസ്റ്റിൽ എ.എ. റഹീം എം.പി ഉൾപ്പെടെയുള്ളവർ ശക്തമായ പ്രതിഷേധം അറിയിക്കുകയും പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. ഭരണഘടനാപരമായ അവകാശങ്ങളുടെ ലംഘനമാണ് നടക്കുന്നതെന്ന് കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.