ന്യൂഡൽഹി : മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്ത മലയാളി കന്യാസ്ത്രീകളുടെ ജാമ്യാപേക്ഷ ഇന്ന് സമർപ്പിക്കില്ല. കേസിൻ്റെ വിശദാംശങ്ങൾ ലഭിച്ചതിന് ശേഷമായിരിക്കും ഇത്. (Malayali Nuns arrest in Chhattisgarh )
സംഭവത്തിൽ പെൺകുട്ടികളുടെ മൊഴിയും നിർണായകമാകും. ആർ പി എഫ് ഇവരുടെ മാതാപിതാക്കളെയും ചോദ്യംചെയ്യും. നിലവിൽ കന്യാസ്ത്രീകൾ ദുർഗ് ജയിലിൽ തുടരുകയാണ്. ഇവർക്കെതിരെ ഗുരുതര വകുപ്പുകൾ ആണ് ചുമത്തിയിരിക്കുന്നത്. ഒന്നാം പ്രതി സിസ്റ്റർ പ്രീതിയാണ്. സിസ്റ്റർ വന്ദന രണ്ടാം പ്രതിയാണ്.
ഇവർക്കെതിരെ നിർബന്ധിത മതപരിവർത്തന നിരോധന നിയമം സെക്ഷൻ 4 Bns 143 എന്നിവ ചുമത്തിയിട്ടുണ്ട്. മനുഷ്യക്കടത്തും നിർബന്ധിത മതപരിവർത്തനവും നടത്തിയതായി സംശയിക്കുന്നുവെന്ന് എഫ് ഐ ആറിൽ പറയുന്നു.
സഭയ്ക്ക് കീഴിലെ സ്ഥാപനങ്ങളിലേക്ക് ജോലിക്കായി 3 പെൺകുട്ടികളെ കൂട്ടിക്കൊണ്ടു പോകാനെത്തിയ മലയാളി കന്യാസ്ത്രീകളെ വെള്ളിയാഴ്ച്ചയാണ് ഛത്തീസ്ഗഡിലെ ദുർഗിൽ അറസ്റ്റ് ചെയ്തത്. ബജ്‌രംഗ്ദൾ പ്രവർത്തകരാണ് ഇവരെ തടഞ്ഞു വച്ചത്.