ഡൽഹി : ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്ത വിമാനത്താവളത്തിൽ വൻ സുരക്ഷാ വീഴ്ച. കാബൂളിൽ നിന്നുള്ള അരിയാന അഫ്ഗാൻ എയർലൈൻസിന്റെ വിമാനമാണ് ലാൻഡിംഗ് റൺവേക്ക് പകരം ടേക് ഓഫ് റൺവേയിൽ ഇറങ്ങിയത്. ലാൻഡിംഗ് സമയത്ത് മറ്റ് വിമാനം റൺവേയിൽ ഇല്ലാതിരുന്നതിനാൽ വൻ അപകടം ഒഴിവാകുകയായിരുന്നു.
ഞായറാഴ്ച ഉച്ചയ്ക്ക് 12.06 ഓടെയാണ് സംഭവം നടന്നത്.വിമാനത്തിന് 29L റൺവേയിൽ ഇറങ്ങാനാണ് എയർ ട്രാഫിക് കൺട്രോൾ അനുമതി നൽകിയിരുന്നത്. എന്നാൽ, പൈലറ്റ് വിമാനം 29R റൺവേയിൽ ഇറക്കുകയായിരുന്നു.
അതേസമയം, ലാൻഡിംഗിന് പിന്നാലെ പൈലറ്റ് തന്നെയാണ് തെറ്റായ റൺവേയിലാണ് വിമാനം ഇറക്കിയതെന്ന് എടിസിയെ അറിയിച്ചത്. സംഭവത്തെക്കുറിച്ച് ഡിജിസിഎ അന്വേഷണം ആരംഭിച്ചു.ഇൻസ്ട്രമെന്റ് ലാൻഡിങ് സിസ്റ്റത്തിന്റെ (ഐഎൽഎസ്) തകരാറും, കാഴ്ചാപരിധി കുറഞ്ഞതുമാണ് റൺവേ മാറി പോകാൻ കാരണമെന്ന് വിമാനത്തിന്റെ പൈലറ്റിന്റെ വിശദീകരണം. റൺവേയിൽ കാഴ്ചാപരിധി കുറവാണെന്ന കാര്യം ഡൽഹി എയർ ട്രാഫിക് കൺട്രോളർ തങ്ങളെ അറിയിച്ചില്ലെന്നും പൈലറ്റ് ആരോപിച്ചു.