ഹൈദരാബാദ് : തെലങ്കാനയിലെ രംഗറെഡ്ഡി ജില്ലയിൽ സംഭവിച്ച വൻ വാഹനാപകടത്തിൽ 17 പേർ മരിച്ചു. ഹൈദരാബാദ്-ബീജാപൂർ ദേശീയപാതയിൽ മിർസാഗുഡയിൽ വെച്ച് ആന്ധ്രാ ട്രാൻസ്പോർട്ട് കോർപ്പറേഷൻ്റെ ബസ്സിൽ ടിപ്പർ ലോറി ഇടിച്ചാണ് ദുരന്തമുണ്ടായത്. മരിച്ചവരിൽ മൂന്ന് മാസം പ്രായമായ ഒരു കുട്ടിയും ഉൾപ്പെടുന്നു.(Major road accident in Telangana, 17 killed)
ഇന്ന് രാവിലെ ഏഴരയോടെയാണ് ഹൈദരാബാദ്-ബീജാപൂർ ദേശീയപാതയിൽ അപകടമുണ്ടായത്. ഒരു ബൈക്കിനെ മറികടന്നെത്തിയ ടിപ്പർ ലോറി നിയന്ത്രണം വിട്ട് ബസ്സിലേക്ക് ഇടിച്ചു കയറുകയായിരുന്നു. ബസ്സിൻ്റെ മുൻഭാഗം പൂർണ്ണമായി തകർന്നു. ടിപ്പർ ലോറിയിൽ ഉണ്ടായിരുന്ന കല്ലുകൾ യാത്രക്കാരുടെ മേൽ പതിച്ചതാണ് മരണസംഖ്യ ഉയരാൻ കാരണം.
ടിപ്പർ ലോറി അമിതവേഗത്തിലായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറയുന്നു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരെ ശിവള്ള താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മരിച്ചവരുടെയും പരിക്കേറ്റവരുടെയും കൃത്യമായ കണക്കുകൾ ലഭ്യമായി വരുന്നതേയുള്ളൂ.
സംഭവത്തിൽ പോലീസ് കേസെടുത്തിട്ടുണ്ട്. അപകടത്തെക്കുറിച്ച് ഉന്നതതല അന്വേഷണത്തിന് മുഖ്യമന്ത്രി രേവന്ത് റെഡ്ഡി ഉത്തരവിട്ടു.