
മുംബൈ: സർക്കാർ ജീവനക്കാർ സോഷ്യൽ മീഡിയ ഉപയോഗിക്കുന്നതിന് നിയന്ത്രണമേർപ്പെടുത്തി മഹാരാഷ്ട്ര സർക്കാർ(social media). ഇത് സംബന്ധിച്ച് നിർദേശങ്ങളും പുറപ്പെടുവിച്ചു. നിർദേശങ്ങൾ ഏതെങ്കിലും ലംഘിക്കപെട്ടാൽ അച്ചടക്ക നടപടി ഉണ്ടാകുമെന്നും സർക്കാർ അറിയിച്ചിട്ടുണ്ട്. കരാർ അല്ലെങ്കിൽ ഡെപ്യൂട്ടേഷനിൽ നിയമിക്കപ്പെട്ടവർ ഉൾപ്പെടെ എല്ലാ സർക്കാർ ഉദ്യോഗസ്ഥർക്കും പുതിയ മാർഗ്ഗനിർദ്ദേശങ്ങൾ ബാധകമാണ്.
പുതിയ നിയമങ്ങൾ പ്രകാരം, സർക്കാർ ജീവനക്കാർ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ മഹാരാഷ്ട്ര സർക്കാരിന്റെയോ ഇന്ത്യാ സർക്കാരിന്റെയോ നയങ്ങളെ പരസ്യമായി വിമർശിക്കുന്നത് നിരോധിച്ചിരിക്കുന്നു. ജീവനക്കാർ വ്യക്തിപരവും ഔദ്യോഗികവുമായ ഉപയോഗത്തിനായി പ്രത്യേക അക്കൗണ്ടുകൾ സൂക്ഷിക്കണം.
നിരോധിത വെബ്‌സൈറ്റുകളോ ആപ്ലിക്കേഷനുകളോ ഉപയോഗിക്കാൻ പാടില്ല. മുൻകൂർ അനുമതിയില്ലാതെ ജീവനക്കാർ ഏതെങ്കിലും രഹസ്യാത്മകമോ ഔദ്യോഗികമോ ആയ രേഖകൾ പൂർണ്ണമായോ ഭാഗികമായോ സോഷ്യൽ മീഡിയ വഴി പങ്കിടരുത്. വ്യക്തിഗത സോഷ്യൽ മീഡിയ ഉള്ളടക്കത്തിൽ ഔദ്യോഗിക ചിഹ്നങ്ങൾ, സർക്കാർ ലോഗോകൾ, കെട്ടിടങ്ങൾ, വാഹനങ്ങൾ എന്നിവ ഉപയോഗിക്കുവാൻ പാടുള്ളതല്ല.