ന്യൂഡൽഹി: കേന്ദ്ര സർക്കാരിൻ്റെ സ്വച്ഛ് സർവേക്ഷൺ 2025 റിപ്പോർട്ട് പ്രകാരം രാജ്യത്തെ ഏറ്റവും വൃത്തിയില്ലാത്ത നഗരങ്ങളുടെ പട്ടികയിൽ പ്രമുഖ നഗരങ്ങളായ മധുരൈ, ബെംഗളൂരു, ചെന്നൈ എന്നിവ ഇടംനേടി. മാലിന്യ സംസ്കരണം, പൊതു ശുചിത്വം തുടങ്ങിയ സൂചികകളെ അടിസ്ഥാനമാക്കിയാണ് പട്ടിക തയ്യാറാക്കിയിരിക്കുന്നത്.(Madurai named the dirtiest city in the country, Bengaluru and Chennai in the top ten)
റിപ്പോർട്ടനുസരിച്ച്, തെക്കേയിന്ത്യൻ നഗരമായ മധുരൈയാണ് രാജ്യത്തെ ഏറ്റവും വൃത്തിയില്ലാത്ത നഗരം. 4823 പോയിന്റോടെ മധുരൈ ഏറ്റവും വൃത്തിയില്ലാത്ത നഗരമായി രേഖപ്പെടുത്തി. 5272 സ്കോറുമായി ലുധിയാന പട്ടികയിൽ രണ്ടാമതെത്തി.
മൂന്നാം സ്ഥാനം: 6822 സ്കോറോടെ ചെന്നൈ മൂന്നാം സ്ഥാനത്താണ്. നാലാം സ്ഥാനം: റാഞ്ചി (6835 സ്കോർ), അഞ്ചാം സ്ഥാനം: 6842 സ്കോറുമായി ബെംഗളൂരു എന്നിങ്ങനെയാണ്. പട്ടികയിൽ ഉൾപ്പെട്ട മറ്റ് നഗരങ്ങളുടെ സ്കോർ വിവരങ്ങൾ : ധൻബാദ് (7196), ഫരീദാബാദ് (7329), ഗ്രേറ്റർ മുംബൈ (7419), ശ്രീനഗർ (7488), ഡൽഹി (7920) എന്നിങ്ങനെയാണ്.
അതേസമയം, രാജ്യത്തെ ഏറ്റവും വൃത്തിയുള്ള നഗരങ്ങളുടെ പട്ടികയിൽ അഹമ്മദാബാദ്, ഭോപ്പാൽ, ലഖ്‌നൗ, റായ്പൂർ, ജബൽപുർ തുടങ്ങിയ നഗരങ്ങൾ ഉൾപ്പെട്ടിട്ടുണ്ട്. ഇൻഡോർ, സൂറത്ത്, നവി മുംബൈ തുടങ്ങിയ മെട്രോ നഗരങ്ങൾ 'സൂപ്പർ സ്വച്ഛ് ലീഗ്' വിഭാഗത്തിൽ മികച്ച പ്രകടനം തുടർന്നു.
കൃത്യമായി ആസൂത്രണം ചെയ്യാതെയുള്ള നഗര വികസനം, കാര്യക്ഷമമല്ലാത്ത മാലിന്യ നിർമാർജനം, പൗരന്മാരുടെ അശ്രദ്ധ എന്നിവയാണ് ഇത്തവണത്തെ റാങ്കിംഗിൽ നഗരങ്ങൾ നേരിട്ട പ്രധാന വെല്ലുവിളികളായി റിപ്പോർട്ടിൽ കണ്ടെത്തിയിട്ടുള്ളത്.