ന്യൂഡൽഹി: ഇന്ത്യയിൽ ജോലി ചെയ്ത് പണം സമ്പാദിക്കണമെങ്കിൽ ഹിന്ദി അറിഞ്ഞിരിക്കണമെന്ന വിചിത്ര വാദവുമായി ഡൽഹിയിലെ ബിജെപി കൗൺസിലർ രേണു ചൗധരി. ഈസ്റ്റ് ഡൽഹിയിലെ പട്പട്ഗഞ്ച് വാർഡിലെ എംസിഡി പാർക്കിൽ കുട്ടികളെ ഫുട്ബോൾ പരിശീലിപ്പിക്കുന്ന ആഫ്രിക്കൻ പൗരനായ കോച്ചിനെയാണ് കൗൺസിലർ നടുറോഡിൽ പരസ്യമായി ഭീഷണിപ്പെടുത്തിയത്.(Learn Hindi, BJP councilor threatens African football coach)
പാർക്കിൽ പരിശീലനം നൽകിക്കൊണ്ടിരുന്ന കോച്ചിന്റെ അടുത്തേക്കെത്തിയ കൗൺസിലർ, ഒരു മാസത്തിനകം ഹിന്ദി പഠിച്ചില്ലെങ്കിൽ ഗുരുതരമായ പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്ന് ആക്രോശിക്കുകയായിരുന്നു. ഇംഗ്ലീഷ് മാത്രം സംസാരിക്കുന്ന ആഫ്രിക്കൻ പൗരൻ കൗൺസിലറുടെ ദേഷ്യത്തിന് മുന്നിൽ മറുപടി നൽകാനാകാതെ പകച്ചുനിൽക്കുന്ന വീഡിയോ ഇപ്പോൾ വ്യാപകമായി പ്രചരിക്കുന്നുണ്ട്.
ഭീഷണിക്കിടയിൽ കോച്ചിനെ പിന്തുണയ്ക്കാൻ എത്തിയ നാട്ടുകാരെയും കൗൺസിലർ വെറുതെ വിട്ടില്ല. "ഇയാൾ വല്ല കുറ്റകൃത്യവും ചെയ്താൽ നിങ്ങൾ ഉത്തരവാദിത്തം ഏറ്റെടുക്കുമോ?" എന്ന ചോദ്യത്തിന് മുന്നിൽ പിന്തുണയുമായി എത്തിയവരും പിൻവാങ്ങി.
സംഭവം വിവാദമായതോടെ തന്റെ പ്രവൃത്തിയെ ന്യായീകരിച്ച് രേണു ചൗധരി രംഗത്തെത്തി. എട്ടു മാസം മുൻപ് ഇയാളെ കണ്ടപ്പോൾ ഹിന്ദി പഠിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നുവെന്നും ട്യൂഷൻ ഫീസ് നൽകാമെന്ന് വാഗ്ദാനം ചെയ്തിരുന്നുവെന്നും അവർ അവകാശപ്പെട്ടു.എംസിഡി പാർക്കിൽ ഫീസ് അടയ്ക്കാതെയാണ് ഇയാൾ പരിശീലനം നടത്തുന്നതെന്നും പാർക്ക് വൃത്തികേടാക്കുന്നുവെന്നും കൗൺസിലർ ആരോപിച്ചു. ഇയാൾക്ക് ഹിന്ദി അറിയാത്തത് കാരണം കാര്യങ്ങൾ പറഞ്ഞ് മനസ്സിലാക്കാൻ കോർപ്പറേഷൻ ജീവനക്കാർക്ക് കഴിയുന്നില്ലെന്നും അതുകൊണ്ടാണ് താൻ ദേഷ്യപ്പെട്ടതെന്നും രേണു പറഞ്ഞു.