ഡൽഹി : യുഎസില്‍ നിന്ന് ഇന്ത്യയില്‍ എത്തിച്ച ബിഷ്ണോയിയുടെ സഹോദരനും കുപ്രസിദ്ധ കുറ്റവാളിയുമായ അന്‍മോള്‍ ബിഷ്‌ണോയി എന്‍ഐഎ കസ്റ്റഡിയില്‍. കനത്ത സുരക്ഷയിൽ ഡൽഹി വിമാനത്താവളത്തിൽ എത്തിച്ച ഇയാളെ തുടർനടപടികൾക്കായി പട്യാല ഹൗസ് കോടതിയിലേക്ക് കൊണ്ടുപോയി. ലോറൻസ് ബിഷ്‌ണോയി സംഘവുമായി ബന്ധപ്പെട്ട് പിടിയിലാകുന്ന 19-ാമത്തെ പ്രതിയാണ് ഇയാൾ.
മഹാരാഷ്ട്ര മുന്‍ മന്ത്രി ബാബാ സിദ്ദിഖിയെ കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതിയാണ് ഇയാള്‍. പഞ്ചാബി ഗായകന്‍ സിദ്ധു മൂസവാല കൊലപാതക കേസ്, ബോളിവുഡ് താരം സല്‍മാന്‍ഖാന്റെ മുംബൈയിലെ വീടിന് നേരെ വെടിയുതിര്‍ത്ത കേസ് തുടങ്ങി ഇന്ത്യയില്‍ ഒട്ടനവധി ക്രിമിനല്‍ കേസുകളില്‍ അന്വേഷണം നേരിടുന്ന ഗുണ്ടാ നേതാവാണ് അന്‍മോള്‍ ബിഷ്‌ണോയി.
15 ദിവസത്തേക്ക് കസ്റ്റഡിയില്‍ വേണം എന്ന് എന്‍ഐഎ ആവശ്യപ്പെട്ടിരുന്നു. 11 ദിവസത്തേക്ക് കോടതി കസ്റ്റഡി അനുവദിച്ചു. യുഎസില്‍ നിന്ന് ഇന്ത്യന്‍ ഏജന്‍സികളുടെ അഭ്യര്‍ഥന പ്രകാരമാണ് അന്‍മോള്‍ ബിഷ്‌ണോയിയെ നാടുകടത്തിയത്. ഭാനു പ്രതാപ് എന്ന പേരില്‍ വ്യാജ പാസ്‌പോര്‍ട്ട് ഉപയോഗിച്ചാണ് അന്‍മോള്‍ ബിഷ്‌ണോയി യു എസിലേക്ക് കടന്നത്.