പാറ്റ്ന: ബിഹാറിൽ സജീവമായിരുന്ന അവസാനത്തെ ആയുധധാരിയായ മാവോയിസ്റ്റ് കമാൻഡറും കീഴടങ്ങി. 25 വർഷമായി പോലീസിന്റെ നോട്ടപ്പുള്ളിയായിരുന്ന സുരേഷ് കോഡ ആണ് മുംഗർ ഡിഐജിക്കും സ്പെഷ്യൽ ടാസ്‌ക് ഫോഴ്‌സിനും മുന്നിൽ ആയുധം വെച്ച് കീഴടങ്ങിയത്. ഇതോടെ ബിഹാർ ഇടത് തീവ്രവാദ മുക്തമായതായി എസ്‌ടിഎഫ് പ്രഖ്യാപിച്ചു.(Last active Maoist leader also surrenders in Bihar)
മാർച്ച് അവസാനത്തോടെ രാജ്യത്തെ ആഭ്യന്തര ഇടത് തീവ്രവാദ ഭീഷണി പൂർണ്ണമായും അവസാനിപ്പിക്കുമെന്ന കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ പ്രഖ്യാപനത്തിന് ആഴ്ചകൾക്ക് മുൻപേ ബിഹാർ ഈ ലക്ഷ്യം കൈവരിച്ചു. സുരേഷ് കോഡയ്‌ക്കെതിരെ കൊലപാതകം, തട്ടിക്കൊണ്ടുപോകൽ, ബോംബേറ് തുടങ്ങി 60-ലധികം കേസുകൾ നിലവിലുണ്ട്.
കീഴടങ്ങൽ വേളയിൽ രണ്ട് ഇൻസാസ് റൈഫിളുകൾ, എകെ-47, എകെ-56 തോക്കുകൾ, 505 റൗണ്ട് വെടിയുണ്ടകൾ, 10 മാഗസിനുകൾ എന്നിവ ഇയാൾ പോലീസിന് കൈമാറി. കഴിഞ്ഞ വർഷം ഡിസംബറിൽ പ്രധാന കമാൻഡർമാരായ ബഹാദൂർ കോഡ, നാരായൺ കോഡ എന്നിവർ കീഴടങ്ങിയത് സുരേഷ് കോഡയെ സമ്മർദ്ദത്തിലാക്കിയിരുന്നു.
സർക്കാരിന്റെ കീഴടങ്ങൽ നയത്തിന്റെ ഭാഗമായി സുരേഷ് കോഡയ്ക്ക് വലിയ സാമ്പത്തിക സഹായങ്ങൾ ലഭിക്കും. മൂന്ന് ലക്ഷം രൂപ പുനരധിവാസ സഹായമായും അഞ്ച് ലക്ഷം രൂപ പ്രോത്സാഹന തുകയായും ലഭിക്കും. അടുത്ത 36 മാസത്തേക്ക് തൊഴിൽ പരിശീലനത്തിനായി പ്രതിമാസം 10,000 രൂപ വീതം ലഭിക്കും. കൈമാറിയ ആയുധങ്ങൾക്ക് പകരമായി 71,515 രൂപ അധികമായി നൽകും.



