കർണൂൽ: ഒക്ടോബർ 24-ന് ആന്ധ്രാപ്രദേശിലെ ചിന്നത്തേക്കൂറിന് സമീപം സ്വകാര്യ ബസിന് തീപിടിച്ച് 19 യാത്രക്കാർ മരിച്ച സംഭവത്തിൽ അന്വേഷണം പുതിയ വഴിത്തിരിവിലേക്ക്. അപകടത്തിൽപ്പെട്ട ബൈക്ക് റോഡിന് മധ്യത്തിലേക്ക് എത്തിച്ചത് അതുവഴി കടന്നുപോയ ഒരു ഒമ്നി ബസ് ആണെന്നാണ് പോലീസിൻ്റെ പുതിയ കണ്ടെത്തൽ. ഈ ബസിൻ്റെ ഡ്രൈവറെ പോലീസ് തിരയുകയാണ്.(Kurnool bus accident, Search underway for driver)
അപകടസമയത്ത് അതുവഴി കടന്നുപോയ ഒമ്നി ബസാണ് ഡിവൈഡറിൽ ഇടിച്ച് മറിഞ്ഞ ബൈക്കിനെ റോഡിന് നടുവിലേക്ക് എത്തിക്കാൻ കാരണമായത്. റോഡിന് നടുവിലായ ബൈക്കിലാണ് പിന്നീട് കാവേരി ട്രാവൽസിൻ്റെ ഹൈദരാബാദ്-ബെംഗളൂരു ബസ് ഇടിച്ചത്.
ബൈക്ക് ഏകദേശം 300 മീറ്ററോളം സ്വകാര്യ ബസ് റോഡിൽ വലിച്ചിഴച്ചതിന് പിന്നാലെയാണ് ബസിൽ തീ പിടിച്ചത്.
അപകടത്തിൻ്റെ തോത് വർദ്ധിപ്പിച്ചത് ബസിൻ്റെ എ.സി. പ്രവർത്തിപ്പിക്കാൻ ഉപയോഗിച്ചിരുന്ന രണ്ട് ബാറ്ററികൾ പൊട്ടിത്തെറിച്ചത് ആണ്.
ബൈക്കിൻ്റെ പെട്രോൾ ടാങ്കിന് തീ പിടിച്ചു, ബസിനുള്ളിൽ കൊറിയറായി അയച്ച 243 മൊബൈൽ ഫോണുകൾ പൊട്ടിത്തെറിച്ചു.
തീപിടിത്തത്തിൽ ആകെ 19 യാത്രക്കാർ കൊല്ലപ്പെട്ടുവെന്നാണ് പോലീസ് വിശദമാക്കുന്നത്. ബൈക്ക് യാത്രികനായ ശിവശങ്കർ മദ്യപിച്ചിരുന്നതായും ഇയാൾ അപകടത്തിൽപ്പെട്ടതായുമാണ് പോലീസ് കണ്ടെത്തൽ.
അപകടസമയത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. സംഭവ സമയത്ത് 14 വാഹനങ്ങൾ ഇതുവഴി കടന്നുപോയിട്ടുണ്ട്. 15-ാമതായി റോഡിലൂടെ കടന്നുപോയ ബസാണ് അപകടത്തിൽപ്പെട്ട കാവേരി ട്രാവൽസ് ബസ്.
കാവേരി ബസിലെ ഡ്രൈവറും ഉടമയും അടക്കം രണ്ട് പേർക്കെതിരെയാണ് നിലവിൽ പോലീസ് കേസെടുത്തിട്ടുള്ളത്. അഗ്നിക്കിരയായ ബസിൽ നിന്ന് ആളുകളെ പുറത്തെത്തിക്കാൻ സഹായിച്ച രണ്ടാമത്തെ ഡ്രൈവർക്കെതിരെ കേസ് എടുത്തിട്ടില്ല.