
കൊൽക്കത്ത: വനിതാ ഡോക്ടർ ആർ.ജി.കർ ആശുപത്രിയിൽ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട സംഭവത്തിൽ ജൂനിയർ ഡോക്ടർമാർ സമരം തുടരും. അധികൃതർ ജൂനിയർ ഡോക്ടർമാരുമായി നടത്തിയ രണ്ടാമത്തെ ചർച്ചയും പരാജയപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് സമരം തുടരാൻ തീരുമാനിച്ചത്.(Kolkata doctor murder case)
സർക്കാർ ഭൂരിഭാഗം ആവശ്യങ്ങളും അംഗീകരിച്ചിരുന്നെങ്കിലും, എഴുതി നിൽകിയിരുന്നില്ല. ഇതേത്തുടർന്ന് ജോലി ബഹിഷ്ക്കരിച്ചു കൊണ്ടുള്ള സമരം തുടരുമെന്നു ഡോക്ടർമാർ അറിയിച്ചു.
30 അംഗ ഡോക്ടർ സംഘം ചീഫ് സെക്രട്ടറി മനോജ് പന്തുമായി ചർച്ച നടത്താൻ സെക്രട്ടേറിയേറ്റിൽ എത്തിയത് ഇന്നലെ വൈകിട്ട് ഏഴോടെയാണ്. സർക്കാർ ആരോഗ്യ സെക്രട്ടറി എൻ.എസ്. നിഗത്തെ നീക്കണമെന്ന ആവശ്യത്തോട് അനുകൂലമായി പ്രതികരിച്ചില്ലെന്നാണ് വിവരം.
ചർച്ചയ്ക്ക് ശേഷം പുറത്തിറങ്ങിയ ഇവർ സമരം തുടരുമെന്ന് പ്രഖ്യാപിക്കുകയായിരുന്നു. ഡോക്ടർമാർ വ്യക്തമാക്കിയത് ചർച്ചയിൽ സമ്മതിച്ചതു പ്രകാരം വനിത ഡോക്ടർമാരുടെ സുരക്ഷ ഉറപ്പാക്കുന്ന നടപടികൾ സർക്കാർ രേഖയായി പുറത്തിറക്കിയാൽ മാത്രമേ സമരമവസാനിപ്പിക്കൂവെന്നാണ്. അതോടൊപ്പം തങ്ങൾ സർക്കാരിൻ്റെ മനോഭാവത്തിൽ ഏറെ നിരാശരാണെന്നും ഇവർ കൂട്ടിച്ചേർത്തു.