കിഷ്‌ത്വാർ: ജമ്മു കശ്മീരിലെ കിഷ്‌ത്വാർ ജില്ലയിൽ ഉണ്ടായ സംഘർഷത്തെത്തുടർന്ന് ക്രമസമാധാന നില നിലനിർത്തുന്നതിനായി ജില്ലാ ഭരണകൂടം കർശന നടപടികൾ സ്വീകരിച്ചു. രജിസ്‌ട്രേഷൻ പൂർത്തിയാക്കാതെ പ്രവർത്തിക്കുന്ന ഓൺലൈൻ വാർത്താ പോർട്ടലുകൾക്കും സോഷ്യൽ മീഡിയ വാർത്താ ഹാൻഡിലുകൾക്കും ജില്ലാ കളക്ടർ രണ്ട് മാസത്തെ വിലക്കേർപ്പെടുത്തി.(Kishtwar clashes, Online news portals banned for 2 months)
കാട്ടിൽ നിന്ന് തടി കൊണ്ടുവരികയായിരുന്ന സംഘത്തിന്റെ പക്കൽ നിന്നും മദ്രസയ്ക്ക് സമീപം തടി വീണതിനെച്ചൊല്ലിയുണ്ടായ നിസാര തർക്കമാണ് പിന്നീട് വലിയ സംഘർഷത്തിലേക്ക് നീങ്ങിയത്. ഇരുവിഭാഗങ്ങൾ തമ്മിലുണ്ടായ കല്ലേറിലും ഏറ്റുമുട്ടലിലും നിരവധി പേർക്ക് പരിക്കേറ്റു.
നടന്നത് സാമുദായിക സംഘർഷമാണെന്നും ആരാധനാലയത്തിന് നേരെ ആക്രമണം നടന്നുവെന്നും ആരോപിച്ച് സോഷ്യൽ മീഡിയയിൽ വീഡിയോ പങ്കുവെച്ച യുവാവിനെ പോലീസ് കസ്റ്റഡിയിലെടുത്തു. വ്യാജവാർത്തകൾ പടരുന്നത് തടയാൻ ജില്ലയിലെ എല്ലാ ഓൺലൈൻ പോർട്ടലുകളുടെയും പട്ടിക ഏഴ് ദിവസത്തിനുള്ളിൽ സമർപ്പിക്കാൻ ഇൻഫർമേഷൻ ഓഫീസർക്ക് കളക്ടർ നിർദ്ദേശം നൽകി. രജിസ്‌ട്രേഷൻ ഇല്ലാത്ത സ്ഥാപനങ്ങൾ അടുത്ത രണ്ട് മാസത്തേക്ക് വാർത്തകൾ പ്രസിദ്ധീകരിക്കാൻ പാടില്ല.