റായ്പൂർ : മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത കന്യാസ്ത്രീകൾക്ക് ജാമ്യം അനുവദിച്ചു കൊണ്ടുള്ള ബിലാസ്പൂർ എൻ ഐ എ കോടതിയുടെ ജാമ്യ ഉത്തരവിൻ്റെ പകർപ്പ് പുറത്തായി. ഇത് മനുഷ്യക്കടത്തല്ലെന്ന് പെൺകുട്ടികളുടെ മാതാപിതാക്കൾ സത്യവാങ്മൂലം നൽകിയെന്ന് ഇതിൽ പറയുന്നു.(Kerala Nuns get bail in Chhattisgarh)
കുട്ടിക്കാലം മുതൽ പെൺകുട്ടികൾ ക്രിസ്തുമതത്തിൽ വിശ്വസിക്കുന്നവർ ആണെന്നും, കന്യാസ്ത്രീകളെ തുടർന്നും കസ്റ്റഡിയിൽ വയ്‌ക്കേണ്ട ഒരു തെളിവും ഹാജരാക്കാൻ അന്വേഷണ ഏജൻസിക്ക് കഴിഞ്ഞില്ലെന്നും കോടതി വിലയിരുത്തി. അവർക്ക് സാധരണ ജാമ്യത്തിന് അർഹതയുണ്ടെന്ന് നിരീക്ഷിച്ച കോടതി, അത് കേസിൻ്റെ മെറിറ്റിനെക്കുറിച്ചുള്ള വിലയിരുത്തലായി കണക്കാക്കരുതെന്നും കൂട്ടിച്ചേർത്തു.
ഉപാധികളോടെയാണ് കന്യാസ്ത്രീകൾക്ക് ജാമ്യം നൽകിയിരിക്കുന്നത്. ഇവർക്ക് മൂന്ന് സാധാരണ ഉപാധികളോടെയാണ് ബിലാസ്പുർ എൻ ഐ എ കോടതി ജാമ്യം അനുവദിച്ചത്. 50,000 രൂപയുടെ ആൾജാമ്യം, പാസ്പോർട്ട് സറണ്ടർ ചെയ്യണം, രാജ്യം വിട്ട് പോകാൻ പാടില്ല എന്നിവയാണ് അത്.
മാധ്യമങ്ങളോട് കേസിനെക്കുറിച്ച് പ്രസ്താവനകൾ നടത്തുന്നതിന് കന്യാസ്ത്രീകൾക്ക് വിലക്കുണ്ട്. രണ്ടാഴ്ചയിലൊരിക്കൽ ഹാജരാകണമെന്നും, സംശയത്തിൻ്റെ അടിസ്ഥാനത്തിലാണ് കേസ് എടുത്തതെന്നും ഉത്തരവിൽ പറയുന്നു. അതേസമയം, ജാമ്യവാർത്ത പുറത്തുവന്നതും പ്രതിപക്ഷ എം പിമാർ മധുരവിതരണം നടത്തി ആഘോഷിച്ചു. ജോൺ ബ്രിട്ടാസ്, ജോസ് കെ മാണി, പി. സന്തോഷ് കുമാർ, ജെബി മേത്തർ എന്നീ എം പിമാരും, ചാണ്ടി ഉമ്മൻ എംഎൽഎ, റോജി എം ജോൺ എന്നിവരും സ്ഥലത്തുണ്ടായിരുന്നു.