റായ്പൂർ : മനുഷ്യക്കടത്തും മതപരിവർത്തനവും ആരോപിച്ച് ഛത്തീസ്ഗഡിൽ അറസ്റ്റ് ചെയ്ത മലയാളികളായ കന്യാസ്ത്രീകൾക്ക് ജാമ്യം ലഭിച്ച സംഭവത്തിൽ പ്രതികരിച്ച് അഭിഭാഷകൻ. ഇവർക്ക് മൂന്ന് സാധാരണ ഉപാധികളോടെയാണ് ബിലാസ്പുർ എൻ ഐ എ കോടതി ജാമ്യം അനുവദിച്ചത്.(Kerala Nuns get bail in Chhattisgarh)
50,000 രൂപയുടെ ആൾജാമ്യം, പാസ്പോർട്ട് സറണ്ടർ ചെയ്യണം, രാജ്യം വിട്ട് പോകാൻ പാടില്ല എന്നിവയാണ് അത്. കോടതിയിൽ വലിയ പ്രതീക്ഷയാണ് ഉള്ളതെന്നാണ് അഭിഭാഷകൻ പറഞ്ഞത്. ഇന്നലെ വാദം പൂർത്തിയായിരുന്നതിനാൽ തന്നെ ഇന്ന് ആദ്യം കോടതി കേസിൽ വിധി പറഞ്ഞു.
ഈ കുറ്റങ്ങൾ നിലനിൽക്കില്ല എന്നാണ് മുതിർന്ന അഭിഭാഷകൻ അമൃതോ ദാസ് വാദിച്ചത്. ജാമ്യം കിട്ടിയാലും എഫ് ഐ ആർ റദ്ദാക്കുന്നത് വരെ പോരാട്ടം തുടരുമെന്നാണ് പ്രതിപക്ഷ എം പിമാർ അറിയിച്ചത്. സിസ്റ്റർ വന്ദന ഫ്രാൻസിസ്, സിസ്റ്റർ പ്രീതി മേരി എന്നിവർ 9 ദിവസമാണ് ജയിലിൽ കഴിഞ്ഞത്.
അതേസമയം, ഇവർക്കൊപ്പമുണ്ടായിരുന്ന മൂന്ന് പെൺകുട്ടികളും ബജ്‌രംഗ്‌ദൾ നേതാവായ ജ്യോതി ശർമ്മയ്‌ക്കെതിരെ പരാതി നൽകും. ഭീഷണിപ്പെടുത്തൽ, കയ്യേറ്റം ചെയ്യൽ, തടഞ്ഞുവെക്കൽ എന്നിവ ഉന്നയിച്ചാണ് നാരായൺപുർ പോലീസ് സ്റ്റേഷനിലെത്തി പരാതി നൽകുന്നത്.