ദിബ്രുഗഢ്: പഞ്ചാബിന്റെ വെല്ലുവിളിയെ ഗോൾമഴയിൽ മുക്കി കേരളം സന്തോഷ് ട്രോഫി ഫൈനലിലേക്ക് മാർച്ച് ചെയ്തു. തകർപ്പൻ ഫോമിലുള്ള മുഹമ്മദ് റിയാസിന്റെ ഇരട്ട ഗോളുകളും മുഹമ്മദ് അജ്‌സൽ, വിഘ്‌നേഷ് എന്നിവരുടെ ഗോളുകളുമാണ് കേരളത്തിന് ആധികാരിക ജയം സമ്മാനിച്ചത്. ഞായറാഴ്ച നടക്കുന്ന ഫൈനലിൽ നിലവിലെ ചാമ്പ്യന്മാരായ സർവീസസാണ് കേരളത്തിന്റെ എതിരാളികൾ.(Kerala defeats Punjab to reach Santosh Trophy final)
മത്സരത്തിന്റെ തുടക്കം മുതൽ ആക്രമണ ഫുട്ബോൾ പുറത്തെടുത്ത കേരളം ആദ്യ പകുതിയിൽ തന്നെ മൂന്ന് ഗോളുകൾക്ക് മുന്നിലെത്തിയിരുന്നു. 16-ാം മിനിറ്റിൽ വി. അർജുന്റെ കോർണറിൽ നിന്ന് മുഹമ്മദ് അജ്സൽ ഹെഡറിലൂടെ ആദ്യ ഗോൾ നേടി. 34-ാം മിനിറ്റിൽ അർജുന്റെ തന്നെ കോർണറിൽ നിന്ന് ബിബിൻ അജയൻ നൽകിയ പന്ത് മുഹമ്മദ് റിയാസ് വലയിലെത്തിച്ചു.
ആദ്യ പകുതിയുടെ അവസാനം അജ്സലിന്റെ പാസിൽ നിന്ന് എം. വിഘ്‌നേഷ് മൂന്നാം ഗോൾ നേടി. 84-ാം മിനിറ്റിൽ പകരക്കാരൻ സജീഷിന്റെ പാസിൽ നിന്ന് മുഹമ്മദ് റിയാസ് തന്റെ രണ്ടാം ഗോളും കേരളത്തിന്റെ നാലാം ഗോളും പൂർത്തിയാക്കി. റെയിൽവേസിനെ 2-0 ന് തോൽപ്പിച്ചാണ് സർവീസസ് ഫൈനലിലെത്തിയത്. സർവീസസിനായി അഭിഷേക് പവാർ ഇരട്ട ഗോളുകൾ നേടി.
കേരളത്തിന്റെ പതിനാറാം സന്തോഷ് ട്രോഫി ഫൈനലാണിത്. തുടർച്ചയായ രണ്ടാം തവണയാണ് കേരളം ഫൈനലിലെത്തുന്നത്. എട്ടാം കിരീടം ലക്ഷ്യമിട്ടാണ് കേരളം ഞായറാഴ്ച കളത്തിലിറങ്ങുന്നത്. സർവീസസിനും എട്ട് കിരീടങ്ങൾ നേടാനുള്ള അവസരമാണിത്.

