ചെന്നൈ: തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഡിഎംകെ – കോൺഗ്രസ് സീറ്റ് വിഭജന ചർച്ചകൾ പ്രതിസന്ധിയിൽ. മുഖ്യമന്ത്രി എം.കെ. സ്റ്റാലിനും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലും നടത്തിയ കൂടിക്കാഴ്ചയിൽ ധാരണയിലെത്താൻ സാധിച്ചില്ല. എന്നാൽ, ഇത് കേവലം ‘സൗഹൃദ സന്ദർശനം’ മാത്രമാണെന്നാണ് നേതാക്കളുടെ ഔദ്യോഗിക പ്രതികരണം.(KC Venugopal unexpectedly arrives at MK Stalin’s residence)
അപ്രതീക്ഷിതമായാണ് കെ.സി. വേണുഗോപാൽ സ്റ്റാലിന്റെ വസതിയിലെത്തിയത്. കോൺഗ്രസ് ഹൈക്കമാൻഡിന്റെ പ്രത്യേക സന്ദേശം അടങ്ങിയ മുദ്രവെച്ച കവർ അദ്ദേഹം സ്റ്റാലിന് കൈമാറിയതായാണ് വിവരം. കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കാണാൻ അദ്ദേഹം തയ്യാറായില്ല. മറ്റ് സഖ്യകക്ഷികളുമായുള്ള ചർച്ചകൾ ഡിഎംകെ ആരംഭിച്ച ദിവസം തന്നെ കോൺഗ്രസ് പ്രതിനിധി എത്തിയത് രാഷ്ട്രീയ വൃത്തങ്ങളിൽ വലിയ ചർച്ചയായിട്ടുണ്ട്.
സീറ്റുകളുടെ എണ്ണത്തെച്ചൊല്ലിയും ഭരണപങ്കാളിത്തത്തെച്ചൊല്ലിയുമാണ് ഇരുപാർട്ടികളും തമ്മിൽ പ്രധാനമായും ഭിന്നത നിലനിൽക്കുന്നത്. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ 25 സീറ്റുകളിലാണ് കോൺഗ്രസ് മത്സരിച്ചത്. അതിൽ 18 എണ്ണത്തിൽ വിജയിക്കാൻ അവർക്ക് സാധിച്ചു. ഇത്തവണ 40 സീറ്റുകൾ വേണമെന്നാണ് സംസ്ഥാന കോൺഗ്രസ് നേതാക്കളുടെ ആവശ്യം. എന്നാൽ ഇത്രയധികം സീറ്റുകൾ വിട്ടുകൊടുക്കാൻ ഡിഎംകെ തയ്യാറല്ല.

