ന്യൂഡൽഹി: കരൂർ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദാരുണമായ അപകടവുമായി ബന്ധപ്പെട്ട കേസിൽ മൊഴി നൽകാൻ തമിഴക വെട്രി കഴകം അധ്യക്ഷൻ വിജയ് ഡൽഹിയിലെ സിബിഐ ആസ്ഥാനത്തെത്തി. ഇന്ന് രാവിലെ 11.30-ഓടെയാണ് അദ്ദേഹം സിബിഐ ഉദ്യോഗസ്ഥർക്ക് മുന്നിൽ ഹാജരായത്. കേസിൽ ആദ്യമായാണ് വിജയുടെ മൊഴി രേഖപ്പെടുത്തുന്നത്.(Karur tragedy, Vijay appears at CBI headquarters in Delhi)
2024 സെപ്റ്റംബർ 27-നാണ് കരൂരിലെ ടിവികെ റാലിക്കിടെ ഉണ്ടായ തിക്കിലും തിരക്കിലും പെട്ട് 41 പേർക്ക് ജീവൻ നഷ്ടമായത്. റാലി നടത്തുന്നതിനായി നിശ്ചയിച്ചിരുന്ന മാനദണ്ഡങ്ങളുടെ ലംഘനവും സുരക്ഷാ വീഴ്ചകളുമാണ് സിബിഐ പ്രധാനമായും പരിശോധിക്കുന്നത്.
ചോദ്യം ചെയ്യലിന് മുന്നോടിയായി വിജയ് പ്രചാരണത്തിന് ഉപയോഗിച്ചിരുന്ന പ്രത്യേക വാഹനം സിബിഐ സംഘം ഇന്നലെ കസ്റ്റഡിയിലെടുത്തിരുന്നു. വിജയ് എത്തുന്നത് പ്രമാണിച്ച് ഡൽഹി പോലീസും കേന്ദ്ര ഏജൻസികളും വൻ സുരക്ഷാ ക്രമീകരണങ്ങളാണ് സിബിഐ ആസ്ഥാനത്ത് ഒരുക്കിയിരിക്കുന്നത്. രാവിലെ മുതൽ തന്നെ സിബിഐ ഓഫീസിന് മുന്നിൽ വിജയ് ആരാധകർ തടിച്ചുകൂടിയിരുന്നു. ഇന്ന് രാവിലെ ഏഴ് മണിയോടെ ചെന്നൈയിൽ നിന്ന് പ്രത്യേക വിമാനത്തിലാണ് അദ്ദേഹം ഡൽഹിയിലെത്തിയത്. വിമാനത്താവളം മുതൽ സിബിഐ ഓഫീസ് വരെയുള്ള റൂട്ടിൽ കനത്ത പോലീസ് കാവലുണ്ട്.