ചെന്നൈ: കരൂർ ദുരന്തവുമായി ബന്ധപ്പെട്ട കേസിൽ നടൻ വിജയ്‌യെ ചോദ്യം ചെയ്യാൻ സിബിഐ തീരുമാനിച്ചു. ഈ മാസം 12-ന് ഡൽഹിയിലെ സിബിഐ ഓഫീസിൽ ഹാജരാകാനാണ് നിർദ്ദേശം. വിജയ് കൂടി ആവശ്യപ്പെട്ടതനുസരിച്ച് സുപ്രീം കോടതി ഉത്തരവിട്ട സിബിഐ അന്വേഷണത്തിന്റെ ഭാഗമായാണ് ഈ നടപടി.(Karur tragedy, CBI summons Vijay, will be appearing on 12th January)
2025 സെപ്റ്റംബർ 27-ന് കരൂരിൽ നടന്ന ടിവികെ രാഷ്ട്രീയ റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് കുട്ടികളടക്കം 41 പേർ മരിച്ചിരുന്നു. വിജയ് എത്താൻ വൈകിയതും നിശ്ചയിച്ചതിലും കൂടുതൽ ജനങ്ങൾ എത്തിയതും സംഘാടനത്തിലെ വീഴ്ചയുമാണ് ദുരന്തത്തിന് കാരണമായതെന്ന് ആരോപണമുണ്ട്.
സംസ്ഥാന സർക്കാരിന്റെയും പോലീസിന്റെയും അന്വേഷണത്തിൽ വിശ്വാസമില്ലെന്ന് ചൂണ്ടിക്കാട്ടി വിജയ് തന്നെ സുപ്രീം കോടതിയെ സമീപിച്ചാണ് സിബിഐ അന്വേഷണം നേടിയെടുത്തത്. തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മാസങ്ങൾ മാത്രം ബാക്കിനിൽക്കെ സിബിഐയുടെ ഈ നീക്കം വലിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിതുറന്നിരിക്കുകയാണ്.