ബെംഗളൂരു: അമ്മ നടത്തിയ മന്ത്രവാദം മൂലമാണ് അച്ഛൻ മരിച്ചതെന്ന് ജ്യോത്സ്യൻ വിശ്വസിപ്പിച്ചതിനെത്തുടർന്ന് മുപ്പത്തിമൂന്നുകാരി സ്വന്തം അമ്മയെ കൊലപ്പെടുത്തി (Karnataka Woman Kills Mother). കർണാടകയിലെ തുമകുരുവിലാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. അമ്പത്തിയഞ്ചുകാരി പുഷ്പവതിയാണ് കൊല്ലപ്പെട്ടത്. ഇവരുടെ മകൾ സുചിത്രയെ പൊലീസ് അറസ്റ്റ് ചെയ്തു. ഒന്നരവർഷം മുൻപ് മരണപ്പെട്ട അച്ഛന്റെ മരണകാരണം തേടി സുചിത്ര ഒരു ജ്യോത്സ്യനെ സമീപിച്ചിരുന്നു. അമ്മ ചെയ്ത ആഭിചാരക്രിയകളാണ് അച്ഛന്റെ മരണത്തിന് പിന്നിലെന്ന് ജ്യോത്സ്യൻ ഇവരോട് പറഞ്ഞു.
ജ്യോത്സ്യന്റെ വാക്കുകൾ പൂർണ്ണമായും വിശ്വസിച്ച സുചിത്ര, അമ്മ താമസിക്കുന്ന വീട്ടിലെത്തി ഉറങ്ങിക്കിടക്കുകയായിരുന്ന അവരെ തലയിണ ഉപയോഗിച്ച് ശ്വാസം മുട്ടിച്ചു കൊല്ലുകയായിരുന്നു. കൊലപാതകത്തിന് ശേഷം ഇതൊരു സ്വാഭാവിക മരണമാണെന്ന് വരുത്തിത്തീർക്കാൻ സുചിത്ര ശ്രമിച്ചു. മൃതദേഹം വേഗത്തിൽ സംസ്കരിക്കുന്നതിനായി സംസ്കാര ചടങ്ങുകൾക്കുള്ള ഒരുക്കങ്ങളും ഇവർ തന്നെ നേരിട്ട് നടത്തി. എന്നാൽ മരണത്തിൽ സംശയം തോന്നിയ നാട്ടുകാർ വിവരം പോലീസിനെ അറിയിക്കുകയായിരുന്നു.
പൊലീസ് സ്ഥലത്തെത്തി നടത്തിയ ചോദ്യം ചെയ്യലിൽ സുചിത്ര കുറ്റം സമ്മതിച്ചു. അച്ഛന്റെ മരണത്തിന് പ്രതികാരം ചെയ്യാനാണ് താൻ ഇത് ചെയ്തതെന്നാണ് ഇവർ പോലീസിനോട് പറഞ്ഞത്. ക്യാത്സന്ദ്ര പൊലീസ് സ്റ്റേഷനിൽ കൊലപാതകത്തിന് കേസെടുത്തിട്ടുണ്ട്. കൃത്യത്തിൽ സുചിത്രയുടെ ഭർത്താവിനോ മറ്റാർക്കെങ്കിലുമോ പങ്കുണ്ടോ എന്ന കാര്യം പോലീസ് അന്വേഷിച്ചു വരികയാണ്. അന്ധവിശ്വാസം ഒരു കുടുംബത്തെ തകർത്തതിന്റെ ഞെട്ടലിലാണ് പ്രദേശം.
Summary: A woman in Karnataka murdered her mother after an astrologer claimed the victim used black magic to kill her father.



