ബെൽത്തങ്ങാടി: നഗരത്തിലെ കോളേജിൽ ചേർന്ന് പഠിക്കാനുള്ള ആഗ്രഹത്താൽ കോളേജ് വിദ്യാർത്ഥിനി സ്വന്തം തട്ടിക്കൊണ്ടുപോകൽ നാടകം ആസൂത്രണം ചെയ്തു. ദക്ഷിണ കന്നഡയിലെ ബെൽത്തങ്ങാടിയിലാണ് സംഭവം (Karnataka woman fake kidnapping). കോളേജിലേക്ക് സ്കൂട്ടറിൽ പോകുമ്പോൾ കാറിലെത്തിയ മുഖംമൂടി ധരിച്ച മൂന്നംഗ സംഘം തന്നെ തടഞ്ഞുനിർത്തിയെന്നും കത്തികൊണ്ട് പരിക്കേൽപ്പിച്ച ശേഷം ബാഗുമായി കടന്നുകളഞ്ഞെന്നുമാണ് പെൺകുട്ടി പോലീസിനോട് പറഞ്ഞത്. പെൺകുട്ടിയുടെ ശരീരത്തിൽ മുറിവുകൾ കണ്ടതിനെത്തുടർന്ന് പോലീസ് കേസെടുക്കുകയും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തു. പ്രാദേശിക എംഎൽഎ ഉൾപ്പെടെയുള്ളവർ ആശുപത്രിയിലെത്തി പെൺകുട്ടിയെ സന്ദർശിച്ചിരുന്നു.
എന്നാൽ, പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിലാണ് പെൺകുട്ടിയുടെ കള്ളം പുറത്തായത്. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങളിൽ ഇത്തരമൊരു കാർ കണ്ടെത്താനായില്ല. ചോദ്യം ചെയ്യലിൽ പെൺകുട്ടി പരസ്പരവിരുദ്ധമായ മറുപടികൾ നൽകിയതോടെ സംശയം വർദ്ധിച്ചു. പിന്നീട് നടത്തിയ വൈദ്യപരിശോധനയിൽ പെൺകുട്ടിയുടെ ശരീരത്തിലെ മുറിവുകൾ സ്വയം ഉണ്ടാക്കിയതാണെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. ഇതോടെ പെൺകുട്ടി കുറ്റം സമ്മതിച്ചു. ഗ്രാമപ്രദേശത്തെ കോളേജിൽ പഠിക്കാൻ താല്പര്യമില്ലെന്നും മംഗളൂരു നഗരത്തിലെ കോളേജിൽ ചേരാൻ വേണ്ടിയാണ് ഇത്തരമൊരു നാടകം കളിച്ചതെന്നും പെൺകുട്ടി വെളിപ്പെടുത്തി. തട്ടിക്കൊണ്ടുപോയവർ കൊണ്ടുപോയി എന്ന് പറഞ്ഞ പുസ്തകങ്ങൾ പെൺകുട്ടി തന്നെ വീടിന് സമീപം കത്തിച്ചതായും പോലീസ് കണ്ടെത്തി.
Summary: A minor college student in Belthangady, Karnataka, fabricated a kidnapping attempt and self-inflicted injuries because she wanted to move from a rural college to one in Mangaluru city.



