ബെൽത്തങ്ങാടി: സർക്കാർ സ്കൂളിലെ വിദ്യാർത്ഥികളെ ടിപ്പർ ലോറിയിലും പിക്കപ്പ് വാനിലും കുത്തിനിറച്ച് സ്റ്റഡി ടൂർ കൊണ്ടുപോയ സംഭവത്തിൽ പ്രധാനാധ്യാപകന് സസ്പെൻഷൻ. കർണാടകയിലെ ദക്ഷിണ കന്നഡ ജില്ലയിലുള്ള ബളഞ്ച ഗവൺമെന്റ് അപ്ഗ്രേഡഡ് ഹയർ പ്രൈമറി സ്കൂളിലെ ഇൻ-ചാർജ് ഹെഡ്മാസ്റ്റർ കിരണിനെയാണ് ഡിഡിപിഐ സസ്പെൻഡ് ചെയ്തത്.(Karnataka school principal suspended for forcing students into tipper lorry for study tour)
ഫെബ്രുവരി 10-നായിരുന്നു വിവാദത്തിനാസ്പദമായ സംഭവം നടന്നത്. സ്കൂൾ പരിസരത്തുള്ള ഒരു തേനീച്ച വളർത്തൽ കേന്ദ്രം സന്ദർശിക്കാനാണ് അധ്യാപകൻ വിദ്യാർത്ഥികളെ കൊണ്ടുപോയത്. ഇതിനായി 3,000 രൂപ വാടകയ്ക്ക് ഒരു ടിപ്പർ ലോറിയും പിക്കപ്പ് വാനും ഏർപ്പാടാക്കി. യൂണിഫോം ധരിച്ച കുട്ടികളെ ചരക്ക് കൊണ്ടുപോകുന്ന ഈ വാഹനങ്ങളിൽ കുത്തിനിറച്ച് കൊണ്ടുപോകുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചു.
വിദ്യാർത്ഥികളുടെ സുരക്ഷ അപകടത്തിലാക്കുന്ന തരത്തിലുള്ള യാത്രയുടെ വീഡിയോ വൈറലായതോടെ വിദ്യാഭ്യാസ വകുപ്പ് ഇടപെട്ടു. ഫെബ്രുവരി 12ന് ബെൽത്തങ്ങാടി ബ്ലോക്ക് വിദ്യാഭ്യാസ ഓഫീസർ താരാകേസരി സ്കൂളിലെത്തി അന്വേഷണം നടത്തി റിപ്പോർട്ട് സമർപ്പിച്ചു. റിപ്പോർട്ട് ലഭിച്ച ഉടൻ തന്നെ മംഗളൂരു ഡിഡിപിഐ ശശിധർ ജി.എസ്. പ്രധാനാധ്യാപകനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവിറക്കി. സ്കൂളിന്റെ നൂറാം വാർഷികം വൻ വിജയമായി നടത്തിയതിന്റെ പേരിൽ അധ്യാപകൻ ഈയിടെ വലിയ പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് സുരക്ഷാ മാനദണ്ഡങ്ങൾ ലംഘിച്ചതിന്റെ പേരിൽ അച്ചടക്ക നടപടി നേരിടേണ്ടി വന്നത്.



