

ബെംഗളൂരു: സ്വന്തം ഓഫീസിൽ യുവതിയുമായി അടുത്തിടപഴകുന്ന വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതിന് പിന്നാലെ കർണാടക സിവിൽ റൈറ്റ്സ് എൻഫോഴ്‌സ്‌മെന്റ് ഡിജിപി ആർ. രാമചന്ദ്ര റാവുവിനെ സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തു. സോഷ്യൽ മീഡിയയിൽ ദൃശ്യങ്ങൾ വ്യാപകമായി പ്രചരിച്ചതോടെയാണ് സർക്കാർ നടപടി സ്വീകരിച്ചത്.
ഡിജിപി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ പെരുമാറ്റം സർക്കാർ ഉദ്യോഗസ്ഥർക്ക് ചേരാത്തതും അച്ചടക്ക ലംഘനവുമാണെന്ന് സസ്‌പെൻഷൻ ഉത്തരവിൽ പറയുന്നു. സർക്കാരിന് വലിയ നാണക്കേടുണ്ടാക്കിയ സംഭവമാണിതെന്നും ഉത്തരവ് വ്യക്തമാക്കുന്നു. വരുന്ന മെയ് മാസത്തിൽ വിരമിക്കാനിരിക്കെയാണ് റാവുവിന് സസ്‌പെൻഷൻ ലഭിക്കുന്നത്.
വിട്ടുമാറാത്ത വിവാദങ്ങൾ
നേരത്തെയും കടുത്ത വിവാദങ്ങളിൽ അകപ്പെട്ട ഉദ്യോഗസ്ഥനാണ് രാമചന്ദ്ര റാവു. അദ്ദേഹത്തിന്റെ വളർത്തുമകളും നടിയുമായ രന്യ റാവു ഉൾപ്പെട്ട വൻ സ്വർണ്ണക്കടത്ത് കേസ് വലിയ വാർത്തയായിരുന്നു. 2025 മാർച്ച് 3-ന് ബെംഗളൂരു വിമാനത്താവളത്തിൽ വെച്ച് 14.8 കിലോ സ്വർണ്ണവുമായാണ് രന്യ റാവു പിടിയിലായത്. 12.56 കോടി രൂപ വിലമതിക്കുന്ന സ്വർണ്ണമാണ് ദുബായിൽ നിന്നും കടത്താൻ ശ്രമിച്ചത്.
ഈ കേസിൽ ഡയറക്ടറേറ്റ് ഓഫ് റവന്യൂ ഇന്റലിജൻസ് (DRI) രന്യയ്ക്ക് 102 കോടി രൂപ പിഴ ചുമത്തിയിരുന്നു. ഒരു വർഷത്തിനിടെ 30 തവണ ഇവർ ദുബായ് സന്ദർശിച്ചതായും റിപ്പോർട്ടുകളുണ്ട്. മകളെ പരിശോധന കൂടാതെ പുറത്തെത്തിക്കാൻ പോലീസ് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സഹായിച്ചെന്ന കണ്ടെത്തലിനെ തുടർന്ന് റാവുവിനെ കഴിഞ്ഞ വർഷം നിർബന്ധിത അവധിയിൽ പ്രവേശിപ്പിച്ചിരുന്നു. അവധി കഴിഞ്ഞ് അടുത്തിടെയാണ് അദ്ദേഹം വീണ്ടും സർവീസിൽ പ്രവേശിച്ചത്.