ന്യൂഡൽഹി: ജസ്റ്റിസ് യശ്വന്ത് വർമ്മയ്‌ക്കെതിരായ അന്വേഷണത്തിനായി ലോക്സഭാ സ്പീക്കർ രൂപീകരിച്ച പാർലമെന്ററി സമിതി നിയമവിരുദ്ധമാണെന്ന വാദം സുപ്രീംകോടതി തള്ളി. സ്പീക്കറുടെ നടപടിയിൽ ഭരണഘടനാപരമായ തെറ്റില്ലെന്നും സമിതിക്ക് അന്വേഷണവുമായി മുന്നോട്ട് പോകാമെന്നും കോടതി വ്യക്തമാക്കി.(Justice Yashwant Varma suffers setback in Supreme Court, Parliament committee can move forward with impeachment proceedings)
കഴിഞ്ഞ വർഷം മാർച്ചിൽ ഡൽഹിയിലെ ജസ്റ്റിസ് വർമ്മയുടെ ഔദ്യോഗിക വസതിയിലുണ്ടായ തീപിടുത്തത്തെത്തുടർന്ന് നടത്തിയ പരിശോധനയിലാണ് കണക്കിൽപ്പെടാത്ത വലിയ തുക കണ്ടെത്തിയത്. ഇതിനെത്തുടർന്ന് 1968-ലെ 'ജഡ്ജിസ് ഇൻക്വയറി ആക്ട്' പ്രകാരം ലോക്സഭാ സ്പീക്കർ മൂന്നംഗ അന്വേഷണ സമിതി രൂപീകരിക്കുകയായിരുന്നു.
സമിതി രൂപീകരിച്ചതിൽ നിയമപരമായ വീഴ്ചയുണ്ടെന്നും ഇത് നിലനിൽക്കില്ലെന്നുമാണ് ജസ്റ്റിസ് വർമ്മ സുപ്രീംകോടതിയിൽ വാദിച്ചത്. എന്നാൽ സ്പീക്കർക്ക് ഇതിനുള്ള അധികാരമുണ്ടെന്ന ലോക്സഭാ സെക്രട്ടറിയേറ്റിന്റെ വാദം കോടതി അംഗീകരിച്ചു. സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് അരവിന്ദ് കുമാർ, മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് മനീന്ദർ മോഹൻ, മുതിർന്ന അഭിഭാഷകൻ ബി.വി. ആചാര്യ എന്നിവരാണ് അന്വേഷണ സമിതിയിലുള്ളത്.