ഡൽഹി : ജസ്റ്റിസ് സൂര്യകാന്തിനെ രാജ്യത്തിന്റെ 53-ാമത് ചീഫ് ജസ്റ്റിസായി രാഷ്ട്രപതി നിയമിച്ചു. നവംബർ 24നാണ് പുതിയ ചീഫ് ജസ്റ്റിസ് സത്യപ്രതിജ്ഞ ചെയ്ത് സ്ഥാനമേൽക്കുക. ജസ്റ്റിസ് ബി.ആർ.ഗവായ് വിരമിക്കുന്നതോടെയാണ് പുതിയ ചീഫ് ജസ്റ്റിസ് നിയമനം.
തന്റെ പിൻഗാമിയായി നിലവിലെ ചീഫ് ജസ്റ്റിസ് ബി.ആർ.ഗവായ് ജസ്റ്റിസ് സൂര്യകാന്തിനെ കഴിഞ്ഞ ദിവസം ശുപാർശ ചെയ്തിരുന്നു. നവംബർ 23നാണ് ബി.ആർ.ഗവായ് വിരമിക്കുന്നത്. ജസ്റ്റിസ് സൂര്യകാന്തിന് 2027 ഫെബ്രുവരി 9വരെ സേവനകാലാവധിയുണ്ട്.
ഹരിയാനയിൽ നിന്നു സുപ്രീം കോടതി ചീഫ് ജസ്റ്റിസ് പദവിയിലെത്തുന്ന ആദ്യ വ്യക്തിയായിരിക്കും ജസ്റ്റിസ് സൂര്യകാന്ത്. 38-ാം വയസ്സിൽ അദ്ദേഹം ഹരിയാനയിലെ ഏറ്റവും പ്രായം കുറഞ്ഞ അഡ്വക്കറ്റ് ജനറലായി. 42-ാം വയസ്സിൽ പഞ്ചാബ്-ഹരിയാന ഹൈക്കോടതി ജഡ്ജിയായി ഉയർത്തപ്പെട്ടു. ഹൈക്കോടതി ജഡ്ജിയായി 14 വർഷത്തിലേറെ സേവനമനുഷ്ഠിച്ചു. 2018 ഒക്ടോബറിൽ ഹിമാചൽ പ്രദേശ് ഹൈക്കോടതിയുടെ ചീഫ് ജസ്റ്റിസായി. 2019 മെയ് 24ന് സുപ്രീം കോടതിയിലെത്തിയത്.