ന്യൂഡൽഹി : ഛത്തീസ്ഗഡിൽ മതപരിവർത്തനവും മനുഷ്യക്കടത്തും ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതിഷേധവുമായി മുന്നോട്ട് പോകുമെന്ന് ജോൺ ബ്രിട്ടാസ് എം പി. സി ബി സി ഐയ്ക്ക് എന്ത് സഹായവും നൽകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. (John Brittas MP on Kerala Nuns arrest)
ഇതൊരു ഒറ്റപ്പെട്ട സംഭവം അല്ലെന്നും, ക്രൈസ്തവർക്കെതിരായ അക്രമ പരമ്പരയിലെ ഒരു കണ്ണി മാത്രമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കുടുംബവുമായി സംസാരിച്ചുവെന്നും, പോലീസ് അക്രമകാരികളുടെ പക്ഷത്താണെന്നും പറഞ്ഞ എം പി, രാജ്യത്തിൻ്റെ ഭരണഘടന അനുശാസിക്കുന്ന അവകാശങ്ങളാണ് നിഷേധിക്കപ്പെട്ടതെന്നും, രേഖകൾ മുഴുവൻ നൽകി താണുകേണപേക്ഷിച്ചിട്ടും അതാണ് നടന്നതെന്നും വ്യക്തമാക്കി.
വിഷയത്തിൽ അടിയന്തരമായി നടപടി ഉണ്ടാകണമെന്നും, ബി ജെ പി നിലപാട് അറിയിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. 'അരമനകൾ തോറും കേക്കുമായി കയറിയിറങ്ങുന്നു, മാതാവിന് സ്വർണ്ണ കിരീടം നൽകുന്നു, ഇവരുടെ ഉള്ളിലിരുപ്പാണ് ഇപ്പോൾ പുറത്തു വരുന്നത്', എം പി പ്രതികരിച്ചു. അതേസമയം, പ്രതിപക്ഷ അംഗങ്ങൾ ഇരു സഭകളിലും പ്രതിഷേധങ്ങൾ നടത്തി.