
ഹൈദരാബാദ്: ജോലി സമ്മർദം മൂലം പൊതുമേഖല ബാങ്ക് ജീവനക്കാരി ജീവനൊടുക്കി. ഹൈദരാബാദിൽ ജോലി ചെയ്യുന്ന സത്യലാവണ്യയാണ് ആത്മഹത്യ ചെയ്തതത്.
ആന്ധ്രപ്രദേശിലെ പിതപുരത്ത് നിന്ന് ജോലിക്ക് വേണ്ടിയാണ് ലാവണ്യ ഹൈദരബാദിലേക്ക് എത്തിയത്. ഭർത്താവുമൊത്ത് സ്വന്തം ഗ്രാമത്തിൽ സന്ദർശനം നടത്താൻ പദ്ധതിയിടുന്നതിനിടെയാണ് ആത്മഹത്യ ഉണ്ടായത്. സത്യലാവണ്യക്ക് ബാങ്ക് അധികൃതർ അവധി അനുവദിച്ചോയെന്ന് വ്യക്തമല്ല.
ഹൈദരാബാദിലെ ബച്ചുപള്ളിയിലെ പൊതുമേഖല ബ്രാഞ്ചിൽ ജോലി ചെയ്യുകയാണ് സത്യലാവണ്യയെന്ന് പൊലീസ് വ്യക്തമാക്കി. ജനുവരി ഒമ്പതാം തീയതി സാധാരണപോലെ ജോലിക്ക് പോയ സത്യലാവണ്യ തിരിച്ചെത്തിയതിന് ശേഷം ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ബോധരഹിതയായി കണ്ടെത്തിയ അവരെ ഉടനെ ആശുപത്രിയിൽ എത്തിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ജോലി സമ്മർദം വർധിക്കുന്നതിൽ അവർ ആശങ്ക പ്രകടിപ്പിച്ചിരുന്നുവെന്ന് കുടുംബാംഗങ്ങൾ വ്യക്തമാക്കി.