ന്യൂഡൽഹി: ജവാഹർലാൽ നെഹ്‌റു സർവകലാശാല (ജെ.എൻ.യു.) വിദ്യാർഥി യൂണിയൻ (ജെ.എൻ.യു.എസ്.യു.) തിരഞ്ഞെടുപ്പിൽ സെൻട്രൽ പാനലിലെ മുഴുവൻ സീറ്റുകളിലും വിജയം സ്വന്തമാക്കി ഇടതുസഖ്യം. നാല് സീറ്റും നേടിയാണ് ഇടതുവിദ്യാർഥി സംഘടനകൾ തങ്ങളുടെ ആധിപത്യം ഉറപ്പിച്ചത്.എസ്.എഫ്.ഐ. സ്ഥാനാർഥിയായി വൈസ് പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ച മലയാളി വിദ്യാർഥിനി കെ. ഗോപിക ബാബു 1300-ലേറെ വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചു. തൃശൂർ ഇരിങ്ങാലക്കുട സ്വദേശിനിയാണ് ഗോപിക. കഴിഞ്ഞ വർഷം കൗൺസിലർ സ്ഥാനത്തേക്ക് മത്സരിച്ച് ജയിച്ചിരുന്നു. തൻ്റെ വിജയത്തിലൂടെ എസ്.എഫ്.ഐയുടെ രാഷ്ട്രീയം വിദ്യാർഥികൾ ഏറ്റെടുത്തുവെന്ന് ഗോപിക പ്രതികരിച്ചു.
സെൻട്രൽ പാനലിലെ വിജയികൾ
പ്രസിഡൻ്റ്: ഐസയുടെ സ്ഥാനാർഥി അദിതി മിശ്ര.
വൈസ് പ്രസിഡൻ്റ്: എസ്.എഫ്.ഐയുടെ സ്ഥാനാർഥി കെ. ഗോപിക ബാബു.
ജനറൽ സെക്രട്ടറി: ഇടതു സഖ്യത്തിൽ മത്സരിച്ച സുനിൽ യാദവ് (ഡി.എസ്.എഫ്.).
ജോയിൻ്റ് സെക്രട്ടറി: ഡാനിഷ് അലി (ഐസ).
കഴിഞ്ഞ വർഷം മൂന്ന് സീറ്റുകളിലായിരുന്നു ഇടതു വിദ്യാർഥി സംഘടനകൾ വിജയിച്ചിരുന്നത്. ഇത്തവണ സമ്പൂർണ വിജയം നേടാനായത് ഇടതുസഖ്യത്തിന് വലിയ നേട്ടമാണ്.